വയനാട് ജില്ലാ പഞ്ചായത്ത് വൃക്ക രോഗികള്‍ക്കായി നടപ്പാക്കിയ ജീവനം പദ്ധതി അട്ടിമറിച്ചതായി ആരോപണം

വയനാട് ജില്ലാ പഞ്ചായത്ത് വൃക്ക രോഗികള്‍ക്കായി നടപ്പാക്കിയ ജീവനം പദ്ധതി അട്ടിമറിച്ചതായി ആരോപണം. ഗുണഭോക്താക്കളുടെ അക്കൗണ്ടിലേയ്ക്ക് തുക നേരിട്ട് നിക്ഷേപിക്കുന്നതിനെ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ എതിര്‍ത്തതോടെയാണ് രോഗികള്‍ വലഞ്ഞത്. സാങ്കേതിക കാരണങ്ങള്‍ കാണിച്ചു പദ്ധതി, രോഗികള്‍ക്ക് ഗുണകരമല്ലാതാക്കി മാറ്റിയെന്നാണ് ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ ആക്ഷേപം.
30 ലക്ഷം രൂപ ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 70 ലക്ഷം രൂപ പിരിച്ചെടുത്തുമാണ് ജില്ലാ പഞ്ചായത്ത് വൃക്ക രോഗികള്‍ക്കായി ജീവനം പദ്ധതി വിഭാവനം ചെയ്തത്. രോഗികള്‍ക്ക് പ്രതിമാസം 3000 രൂപ വീതം അക്കൗണ്ടിലേക്ക് നല്‍കും വിധമായിരുന്നു പദ്ധതി തയാറാക്കിയിരുന്നത്. പിന്നീടിത് തൃതല പഞ്ചായത്തുകളുടെ സംയോജിത പദ്ധതിയാക്കി മാറ്റി. സംയുക്ത പദ്ധതി ഗുണഭോക്താക്കള്‍ക്ക് നേരില്‍ പണം നല്‍കാന്‍ സാധിക്കില്ലെന്ന സാങ്കേതിക കാരണമാണ് ധനവകുപ്പും പഞ്ചായത്ത് വകുപ്പും അറിയിച്ചത്. എന്നാല്‍ വിവിധ സംയുക്ത പദ്ധതികളില്‍ തുക ഗുണഭോക്താക്കള്‍ക്ക് നേരിട്ട് നല്‍കുന്നുമുണ്ട്.
രോഗികളുടെ അക്കൗണ്ടിലേക്ക് 3000 രൂപ നേരിട്ട് നല്‍കാന്‍ അനുമതി തേടി വീണ്ടും സര്‍ക്കാരിനെ സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചു. ജീവനം പദ്ധതി പ്രകാരമുളള ഡയാലിസിസ് സെന്ററുകള്‍ക്കാണ് ഇപ്പോള്‍ നേരിട്ട് തുക നല്‍കുന്നത്.
Story Highlights – wayanad district, Jeevanam scheme
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here