നീതു ജോണ്‍സനെ കാത്ത് അനില്‍ അക്കര എംഎല്‍എ റോഡരികില്‍; ഇതുവരെ ആരും എത്തിയില്ല
ലൈഫ് മിഷന്‍ പദ്ധതിയിലെ വീട് ഇല്ലാതാക്കരുത് എന്നാവശ്യപ്പെട്ട് പ്രചരിക്കുന്ന കത്തിലെ പെണ്‍കുട്ടിയെ വഴിയരികില്‍ കാത്ത് നിന്ന് അനില്‍ അക്കര എംഎല്‍എ. രണ്ടര മണിക്കൂര്‍ കാത്തിരുന്നെങ്കിലും ആരും എത്തിയില്ല. നീതു ജോണ്‍സണ്‍ എന്ന പേരിലാണ് സമൂഹ മാധ്യമങ്ങളില്‍ കത്ത് പ്രചരിച്ചത്.
ലൈഫ് മിഷന്‍ പദ്ധതി മുടങ്ങിയതിലൂടെ വീടെന്ന സ്വപ്നം ഇല്ലാതായി എന്ന് കാണിച്ച് വടക്കാഞ്ചേരി എങ്കകാട് സ്വദേശിനിയായ നീതു എന്ന പെണ്‍കുട്ടിയുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു കത്ത് പ്രചരിച്ചിരുന്നു. അനില്‍ അക്കര എംഎല്‍എയുടെ ഇടപെടലാണ് വീട് നഷ്ടമാകാന്‍ കാരണമെന്നും കത്തില്‍ ആരോപിച്ചിരുന്നു. കത്തെഴുതിയെന്ന് പറയപ്പെടുന്ന നീതു ജോണ്‍സണ്‍ എന്ന കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ അനില്‍ അക്കര എംഎല്‍എ നടത്തിയെങ്കിലും നടന്നില്ല. തുടര്‍ന്നാണ് നീതുവിനോ നീതുവിനെ അറിയാവുന്നവര്‍ക്കോ സമീപിക്കാം എന്ന് വ്യക്തമാക്കി വടക്കാഞ്ചേരി ഏങ്കകാട് രാവിലെ ഒന്‍പതു മുതല്‍11.30 വരെ വഴിയരികില്‍ പന്തല്‍ കെട്ടി കാത്തിരുന്നത്.
രമ്യ ഹരിദാസ് എംപിയും എംഎല്‍എയ്‌ക്കൊപ്പം ഉണ്ടായിരുന്നു. തന്റെ രണ്ടു മാസത്തെ ശമ്പളം രമ്യ വാഗ്ദാനം ചെയ്തു. രണ്ടര മണിക്കൂര്‍ കാത്തിരുന്നിട്ടും നീതുവിനെ കാണാത്തതിന്നെ തുടര്‍ന്ന് സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിക്കണം എന്നാവശ്യപെട്ട് എംഎല്‍എ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Story Highlights – Anil Akkara MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here