ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മഞ്ചേരി മെഡിക്കൽ കോളജ്; റിപ്പോർട്ട് ഏകപക്ഷീയമെന്ന് കുടുംബം
ഗർഭിണിക്ക് ചികിത്സ ലഭിക്കാൻ വൈകിയതിനാൽ ഇരട്ടകുട്ടികൾ മരിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പ്രഥമിക അന്വേഷണ റിപ്പോർട്ട്. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയത്. ബന്ധുക്കൾ ആവശ്യപ്പെട്ടതുകൊണ്ടാണ് ഡിസ്ചാർജ് ചെയ്തതെന്നും യുവതിക്കോ കുട്ടികൾക്കോ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പ്രാഥമിക റിപ്പോർട്ട് മെഡിക്കൽ കോളജ് അധികൃതരെ വെള്ളപൂശിക്കൊണ്ടാണെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. ഡിസ്ചാർജ് ആവശ്യപ്പെട്ടിരുന്നില്ലെന്നും കുടുംബം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കുടുംബം തള്ളി. കുടുംബത്തിന്റെ ഭാഗം കേൾക്കാൻ തയാറായില്ലെന്നാണ് ഇവരുടെ പരാതി. ഒന്നാം പ്രതിയായ മെഡിക്കൽ സൂപ്രണ്ട് തയാറാക്കിയ റിപ്പോർട്ടിൽ വിശ്വാസമില്ലെന്നും ആരോഗ്യ മന്ത്രി റിപ്പോർട്ട് വായിച്ചത് തങ്ങളുടെ ഭാഗം പറയാതെയെന്നും കുടുംബം.
Read Also : ഇരട്ടക്കുട്ടികൾ മരിച്ച സംഭവം; മെഡിക്കൽ കോളജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും കളക്ടറുടെ കാരണം കാണിക്കൽ നോട്ടിസ്
കരഞ്ഞ് പറഞ്ഞും ചികിത്സ ലഭിച്ചില്ല, എങ്ങനെയാണ് പ്രസവം അടുത്ത സാഹചര്യത്തിൽ ഡിസ്ചാർജ് ആവശ്യപ്പെടുകയെന്നും യുവതിയുടെ ഭർത്താവ് ശെരീഫ് ട്വന്‍റിഫോറിനോട്. ഏകപക്ഷീയമാണ് റിപ്പോർട്ടെന്നും സ്വന്തം ഡിപാർട്ട്‌മെന്റിനെ സംരക്ഷിച്ചുള്ള റിപ്പോർട്ട് അല്ലേ സൂപ്രണ്ട് നൽകുകയുള്ളൂയെന്നും ശെരീഫ്.
അതേസമയം ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും ജില്ലാ കളക്ടർ കാരണം കാണിക്കൽ നോട്ടിസ് നൽകി. 24 മണിക്കൂറിനകം രേഖാമൂലം മറുപടി ലഭിക്കണമെന്നാണ് നോട്ടിസിൽ നിർദേശം. വിഷയത്തിൽ മഞ്ചേരി മെഡിക്കൽ കോളജിൽ ഗുരുതരമായ കൃത്യവിലോപം ഉണ്ടായതായി വിലയിരുത്തിയാണ് നോട്ടിസ് നൽകിയത്.
Story Highlights – manjeri medical college, twins death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here