കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം: മൂന്ന് പേർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം മെഡിക്കൽ കോളജിൽ കൊവിഡ് രോഗിയെ പുഴുവരിച്ചതിൽ നടപടി. മൂന്ന് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു. ഡോക്ടറെയും നഴ്‌സുമാരെയുമാണ് സസ്‌പെൻഡ് ചെയ്തത്. നോഡൽ ഓഫിസർ ഡോ.അരുണ, ഹെഡ് നഴ്‌സുമാരായ ലീന, രജനി എന്നിവർക്കെതിരെയാണ് നടപടി.
രോഗിയെ പുഴുവരിച്ച സംഭവം ജീവനക്കാരുടെ വീഴ്ച മൂലമാണെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മതിയായ ചികിത്സ ലഭിച്ചില്ലെന്ന് മകൾ പരാതിപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴുത്തിന് താഴേയ്ക്ക് തളർന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനെയാണ് പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് അനിൽകുമാറിന് പരുക്കേറ്റിരുന്നു. ആദ്യം പേരൂർക്കട ആശുപത്രിയിലെത്തിച്ച അനിൽകുമാറിനെ 22 ന് പുലർച്ചെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിൽ തളർച്ച ബാധിച്ചിരുന്നു. ഈ മാസം ആറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. 26ന് അനിൽകുമാറിന് കൊവിഡ് നെഗറ്റീവായി. തുടർന്ന് വീട്ടിൽ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ അനിൽകുമാറിന്റെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
Story Highlights – covid patient negligence three suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here