ബിഹാർ തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാർട്ടിയുടെ സംയുക്ത സഖ്യം എൻഡിഎയെ നേരിടും

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത സഖ്യം എൻഡിഎ സഖ്യത്തെ നേരിടും. തേജസ്വി-രാഹുൽ ചർച്ചയുടെ അടിസ്ഥാനത്തിൽ ഉണ്ടായ ധാരണ ലാലുപ്രസാദ് യാദവ് അംഗീകരിച്ചതോടെയാണ് പ്രതിപക്ഷ പാർട്ടികളുടെ സഖ്യം യാഥാർത്ഥ്യമായത്. തേജസ്വി യാദവായിരിക്കും മുഖ്യമന്ത്രി സ്ഥാനാർത്ഥി.
രാഹുൽ ഗാന്ധി-തേജസ്വി യാദവ് ചർച്ചയിലെ ധാരണ അനുസരിച്ച് 70 സീറ്റുകൾ ആണ് കോൺഗ്രസിന് മത്സരിക്കാൻ ലഭിക്കുക. ആർജെഡി 144 സീറ്റുകളിൽ മത്സരിക്കും. സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഐഎം-നാല് എന്നിങ്ങനെയാണ് മറ്റ് കക്ഷികൾക്കുള്ള സീറ്റ് വിഹിതം. എതിർപ്പുകൾ ഉപേക്ഷിച്ച് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനർത്ഥിയാക്കാൻ എല്ലാ ഘടക കക്ഷികളും തീരുമാനിച്ചു. അടുത്ത എഴ് ദിവസത്തിനുള്ളിൽ നാമനിർദ്ദേശ പത്രികാ സമർപ്പണ നടപടികൾ പൂർത്തിയാക്കും.
മറുവശത്ത് എൻഡിഎയിൽ എൽജെപി ഇപ്പോഴും എതിർപ്പ് ശക്തമാക്കി നിലയുറപ്പിച്ചിരിക്കുകയാണ്. കൂടുതൽ സീറ്റുകൾ നൽകിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കും എന്നാണ് എൽജെപി നിലപാട്. ജെഡിയു സ്ഥാനാർത്ഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ ജനവിധി തേടും എന്നാണ് എൽജെപി വ്യക്തമാക്കിയത്. എന്നാൽ എൽജെപി ഭീഷണി മുഖവിലക്ക് എടുക്കാതെ സീറ്റ് വിഭജനം പൂർത്തിയാക്കാനാണ് എൻഡിഎ തീരുമാനം. ബിഹാറിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാനുള്ള ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റിയോഗം ഇന്ന് വൈകിട്ട് ഡൽഹിയിൽ ചേരും.
Story Highlights – Bihar election, NDA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here