സനൂപിന്റെ കൊലപാതകം : പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടിസ്
കുന്നംകുളം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതി നന്ദനെതിരെ ലുക്ക്ഔട്ട് നോട്ടിസ്. മുഖ്യപ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യത ഉള്ളതിനാലാണ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.
സനൂപിനെ കുത്തികൊലപ്പെടുത്തിയവരെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ഇന്നലെ തന്നെ ലഭിച്ചിരുന്നു. ചിറ്റിലങ്ങാട് നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്നാണ് പരുക്കേറ്റവർ പൊലീസിന് നൽകിയ മൊഴി. സനൂപിനെ കുത്തിയത് നന്ദനാണെന്നും മൊഴിയുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ചിറ്റിലങ്ങാട് നന്ദൻ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. ജില്ലക്ക് അകത്തും പുറത്തുമായി വിവിധ സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ സഞ്ചരിച്ച വഴികളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികൾക്ക് ബിജെപിയും സംഘപരിവർ സംഘടനകളുമായി ബന്ധമുണ്ടെന്ന സിപിഐഎം ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചിരുന്നു.
അതേസമയം കൊല്ലപ്പെട്ട സനൂപിന്റെ നെഞ്ചിനും വയറിനും ഇടയിൽ കുത്തേറ്റതിന് പുറമെ തലയ്ക്ക് പിറകിൽ അടിയേറ്റതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. സനൂപിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾ പൂർത്തിയാക്കി പുതുശേരി കമ്മ്യൂണിറ്റി ഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം രാത്രിയോടെ ഷൊർണ്ണൂർ ശാന്തി തീരത്തിൽ സംസ്‌കരിച്ചു.
Story Highlights – lookout notice against nandan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here