ഹത്‌റാസ് പെൺകുട്ടിയുടെ മൃതദേഹം രാത്രിയിൽ സംസ്‌കരിച്ചത് സംഘർഷം ഒഴിവാക്കാൻ; ന്യായീകരിച്ച് ഉത്തർപ്രദേശ് സർക്കാർ

ഉത്തർപ്രദേശിലെ ഹത്‌റാസിൽ കൂട്ടബലാത്സംഗ കൊലയ്ക്ക് ഇരയായ പെൺകുട്ടിയുടെ മൃതദേഹം ധൃതിപിടിച്ച് സംസ്‌കരിച്ച നടപടിയെ ന്യായീകരിച്ച് സർക്കാർ. വലിയ തോതിലുള്ള സംഘർഷം ഒഴിവാക്കാനാണ് ഇരയുടെ മൃതദേഹം അർധരാത്രിയിൽ സംസ്‌കരിച്ചതെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രിംകോടതിയെ അറിയിച്ചു.
പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കളെ പോലും കാണിക്കാതെ ധൃതി പിടിച്ച് സംസ്‌കരിച്ച നടപടി വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് നിലപാടിനെ ന്യായീകരിച്ച് സർക്കാർ രംഗത്തെത്തിയത്. ക്രമസമാധാന പ്രശ്നങ്ങളുണ്ടായേക്കുമെന്ന രഹസ്യാന്വേഷണ വിവരങ്ങളെ തുടർന്നാണ് അത്തരമൊരു നടപടിയിലേക്ക് നീങ്ങിയതെന്നും സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. പിറ്റേ ദിവസം ബാബറി മസ്ജിദ് കേസിലെ വിധി കൂടി വരാനുള്ളതിനാൽ സംസ്ഥാനം അതീവ ജാഗ്രതയിലാകണമെന്ന നിർദേശം ഉണ്ടായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
കേസിൽ സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിലാകണമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു. കേസന്വേഷണത്തിന് നിയോഗിച്ച എസ്.ഐ.ടി സംഘം നാളെ സർക്കാരിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.
Story Highlights – Hathras rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here