‘ഹത്‌റാസിൽ നടന്നത് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള്ള ഗൂഡാലോചന’;ഉത്തർപ്രദേശ് സർക്കാർ
ഹത്‌റാസിൽ നടന്നത് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള്ള ഗൂഡാലോചനയെന്ന് ഉത്തർപ്രദേശ് സർക്കാർ. സുപ്രിംകോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. പെൺകുട്ടിയുടെ ബന്ധുക്കളെ രാഷ്ട്രീയപാർട്ടി നേതാക്കൾ മൃതദേഹം സ്വീകരിക്കാതിരിക്കാൻ സഫ്ദർ ജംഗ് ആശുപത്രിയിൽവെച്ച് നിർബന്ധിച്ചതായും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഡൽഹി പൊലീസിന്റെയും ഇന്റലിജൻസ് ഏജൻസികളുടെയും വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തർ പ്രദേശ് പൊലീസിന്റെ സത്യവാങ്മൂലം.
ഹത്‌റാസിൽ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നിലും ഗൂഡാലോചനയുണ്ട്. ഉത്തർപ്രദേശ് പൊലീസിന്റെ സെപ്തംബർ 29 ലെ സ്റ്റേറ്റ് ഇന്റലിജൻസ് റിപ്പോർട്ട് ഇക്കാര്യം വ്യക്തമാക്കുന്നതാണ്. ദളിത് നേതാവ് ഉദിത് രാജ്, ഭിം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്, കോൺഗ്രസ് നേതാവ് പി.എൽ പുനിയ എം.പി എ.എ.പി നേതാവ് രാഖി ബിർള എന്നിവരുടെ പേര് സത്യവാങ്മൂലത്തിൽ പരാമർശിച്ചു. മൃതദേഹം റോഡിൽ വച്ച് പ്രതിഷേധിയ്ക്കാനായിരുന്നു ബന്ധുക്കളെ രാഷ്ട്രീയ പാർട്ടികൾ പ്രേരിപ്പിച്ചത്. അന്തിമകർമങ്ങൾ നിരസിയ്ക്കാനും ബന്ധുക്കൾ തീരുമാനിച്ചിരുന്നു. കലാപം ഉണ്ടാക്കി സമാധാനം ഇല്ലാതാക്കാനും ട്രെയിനും റോഡും അടക്കം തടഞ്ഞ് അരക്ഷിതാവസ്ഥ സൃഷ്ടിയ്ക്കാനും ആയിരുന്നു നീക്കമെന്നും സർക്കാർ വാദിക്കുന്നു.
19 എഫ്‌ഐആറുകൾ ഹത്‌റാസ് സംഭവങ്ങളുമായി ബന്ധപ്പെട്ട് രജിസ്ട്രർ ചെയ്തിട്ടുണ്ട്. 700 പേർക്ക് എതിരെ വിവിധ ആരോപണങ്ങളിൽ കേസ് എടുത്തു.
Story Highlights – ‘Political party-led conspiracy in Hathras’: Uttar Pradesh government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here