പതിനേഴ് വയസുകാരന് ക്രൂരമർദനം; അമ്പിളിക്കല കൊവിഡ് സെന്ററിനെതിരെ വീണ്ടും പരാതി

തൃശൂർ അമ്പിളിക്കല കൊവിഡ് സെന്ററിനെതിരെ വീണ്ടും പരാതി. വാഹന മോഷണത്തിന് അറസ്റ്റ് ചെയ്ത പതിനേഴ് വയസുകാരനെ ക്രൂരമായി മർദിച്ചുവെന്നാണ് പരാതി. സംഭവത്തിൽ തൃശൂർ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
മനപൂർവ്വം ദേഹോപദ്രവമേൽപ്പിക്കൽ, മാരകായുധമുപയോഗിച്ച് പരുക്കേൽപ്പിക്കൽ, അന്യായമായി തടസപ്പെടുത്തുക എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. കുട്ടികൾക്കെതിരെയുള്ള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് അമ്പിളിക്കല കൊവിഡ് സെന്ററിൽ കഞ്ചാവ് കേസ് പ്രതി മരിച്ചത്. ഷമീറിന് ക്രൂര മർദമേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ശരീരത്തിൽ നാൽപതിലേറെ മുറിവുകളുണ്ട്. തലയ്ക്ക് ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്ന് പോയിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഷമീറിന്റെ ഭാര്യ ഉൾപ്പടെ മറ്റ് മൂന്ന് പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൊവിഡ് സെന്ററിലെ നാല് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.
Story Highlights – ambilikkala covid center 17 year old assault
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here