എം ശിവശങ്കറിനെ ചോദ്യം ചെയ്തത് സ്വർണക്കടത്ത് കേസിലെന്ന് കസ്റ്റംസ്

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്തത് സ്വർണക്കടത്ത് കേസിലെന്ന് കസ്റ്റംസ്. ശനിയാഴ്ചത്തെ ചോദ്യം ചെയ്യൽ ഈന്തപ്പഴം കൊണ്ടുവന്ന സംഭവത്തിലല്ല. ഡിജിറ്റൽ തെളിവുകൾ, കോൾ റെക്കോർഡുകൾ, ഗൾഫ് യാത്ര എന്നിവ സംബന്ധിച്ച് വിവരം തേടിയതായും കസ്റ്റംസ് വൃത്തങ്ങൾ വ്യക്തമാക്കി.
സ്വർണ്ണക്കടത്ത് കേസ് അന്വേഷണം ഉന്നത വ്യക്തികളിലേക്ക് കടക്കുകയാണെന്ന കസ്റ്റംസ് വെളിപ്പെടുത്തലിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്തു വരുന്നത്. സ്വപ്ന ഒളിവിൽ പോയ വേളയിൽ ദുരൂഹമായ ഒരു നമ്പറിൽ നിന്ന് അവർക്ക് കോളുകൾ വന്നിരുന്നു. അത് ശിവശങ്കറാണോയെന്ന് ചോദിച്ചറിഞ്ഞു. 2017 മുതൽ യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് ശിവശങ്കർ നടത്തിയ യാത്രകളെ പറ്റിയും ആരാഞ്ഞു. 2018-19 വർഷങ്ങളിലെ ശിവശങ്കറിന്റെ ചില യാത്രകൾ ദുരൂഹമാണെന്നും കസ്റ്റംസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
Read Also :സ്വർണക്കടത്ത് കേസ്: എം ശിവശങ്കറിനെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനം ചൊവ്വാഴ്ച
കഴിഞ്ഞ ജൂലൈയിൽ ശിവശങ്കറിനെ ചോദ്യം ചെയ്തതിന് പിന്നാലെ കൂടുതൽ തെളിവുകൾ ശേഖരിച്ചിരുന്നു. കൂടുതൽ സാക്ഷി മൊഴികളും ലഭിച്ചു. ഇക്കാര്യത്തിലും ശിവശങ്കറിനോട് വ്യക്തത തേടി. സ്വപ്നയുടെ ഭർത്താവിന്റെ മൊഴി വെള്ളിയാഴ്ച രേഖപ്പെടുത്തിയിരുന്നതായി വ്യക്തമാക്കിയ കസ്റ്റംസ് സ്വർണം പിടിച്ച ശേഷം സ്വപ്നയെയും ശിവശങ്കറിനേയും വിളിച്ചവരെ കുറിച്ച് ഇയാൾ പറഞ്ഞതായും വ്യക്തമാക്കി. എന്നാൽ പല ചോദ്യങ്ങൾക്കും കൃത്യമായ മറുപടി ലഭിച്ചില്ലെന്നും പഴയ മൊഴി മാറ്റിപ്പറയുന്ന സാഹചര്യമുണ്ടായതായും കസ്റ്റംസ് വൃത്തങ്ങൾ വിവരിച്ചു.
Story Highlights – M Shivashankar, Gold smuggling case, Customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here