ഹത്‌റാസ് പെൺക്കുട്ടിയുടെ കുടുംബം അലഹബാദ് ഹൈക്കോടതിയിൽ; കേസ് ഇന്ന് ഉച്ചയ്ക്ക് 2.15ന് പരിഗണിക്കും

ഹത്‌റാസ് കേസ് ഇന്ന് ഉച്ചയ്ക്ക് 2.15ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് പരിഗണിക്കും. കേസ് പരിഗണിക്കുന്നതിനായി പെൺക്കുട്ടിയുടെ ബന്ധുക്കളെ വൻസുരക്ഷാ സന്നാഹത്തിന്റെ അകമ്പടിയോടെ കോടതിയിലെത്തിച്ചു. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി എന്നിവരടക്കം ഹാജരാകണമെന്ന് കോടതി നിർദേശമുണ്ട്. അടച്ചിട്ട കോടതി മുറിയിലായിരിക്കും നടപടികൾ. അതേസമയം, സിബിഐ അന്വേഷണസംഘം ഹത്‌റാസ് പൊലീസുമായി കൂടിക്കാഴ്ച നടത്തി.
വൻ സുരക്ഷാ സന്നാഹത്തോടെയാണ് ഹാത്‌റസ് പെൺക്കുട്ടിയുടെ ബന്ധുക്കളെ ലക്നൗവിൽ എത്തിച്ചത്. കോടതി പരിസരത്തും അതീവ സുരക്ഷ ഏർപ്പെടുത്തി. അടച്ചിട്ട കോടതി മുറിയിലായിരിക്കും സിറ്റിംഗ്. പെൺക്കുട്ടിയുടെ ബന്ധുക്കളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. പെൺക്കുട്ടിയുടെ മൃതദേഹം ബലംപ്രയോഗിച്ച് യു.പി പൊലീസ് സംസ്‌കരിച്ചത് അടക്കം നടപടികൾ കോടതി പരിശോധിക്കും.
ഹത്‌റാസ് സംഭവത്തിൽ അതീവ ഞെട്ടൽ രേഖപ്പെടുത്തി കൊണ്ടാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഈമാസം ഒന്നാം തീയതി സ്വമേധയാ കേസെടുത്തത്. ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി, ഹാത്‌റസ് ജില്ലാ മജിസ്ട്രേറ്റ്, എസ്.പി എന്നിവർക്ക് നോട്ടീസ് അയച്ച കോടതി, ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാനും ഉത്തരവിടുകയായിരുന്നു. അതേസമയം, പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് കേസ് ഡയറി അടക്കം നിർണായക രേഖകൾ ശേഖരിക്കാനുള്ള നടപടികൾ സിബിഐ അന്വേഷണസംഘം ആരംഭിച്ചു.
Story Highlights – Hathras girl’s family in Allahabad High Court; The case will be heard at 2.15 pm today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here