ഇമ്രാൻ താഹിർ ഏറെ താമസിയാതെ കളിക്കും; ഇടക്കാല ട്രാൻസ്ഫറിനില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്

ഐപിഎൽ ഇടക്കാല ട്രാൻസ്ഫറിൽ താരങ്ങളെയൊന്നും വിട്ടുനൽകില്ലെന്ന് ചെന്നൈ സൂപ്പർ കിംഗ്സ്. ഫ്രാഞ്ചൈസി സിഇഓ കാശി വിശ്വനാഥനാണ് വിവരം അറിയിച്ചത്. ഇമ്രാൻ താഹിർ ഏറെ വൈകാതെ കളിക്കുമെന്നും ഇടക്കാല ട്രാൻസ്ഫർ എന്താണെന്ന് പരിശോധിച്ചിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Also : ഇടക്കാല ട്രാൻസ്ഫർ നാളെ മുതൽ; രണ്ടാം പകുതി സംഭവബഹുലമാകും
“ഇടക്കാല ട്രാൻസ്‌ഫറിൽ ഇതുവരെ ചെന്നൈ പങ്കെടുത്തിട്ടില്ല. സത്യം പറഞ്ഞാൽ അതിൻ്റെ നിബന്ധനകൾ പരിശോധിച്ചിട്ട് പോലുമില്ല. ഒരു താരത്തെയും ചെന്നൈക്ക് ആവശ്യമില്ല. ഇമ്രാൻ താഹിർ ഏറെ താമസിയാതെ ടീമിലെത്തും. ഇപ്പോൾ വിദേശ താരങ്ങളായി ടീമിനാവശ്യം രണ്ട് ബാറ്റ്സ്മാന്മാരും രണ്ട് പേസ് ബൗളിംഗ് ഓൾറൗണ്ടർമാരെയുമാണ്. പിച്ചുകൾ സ്പിന്നിന് അനുകൂലമാവുമ്പോൾ താഹിർ എത്തും. നാല് വിദേശികളെ മാത്രമേ ടീമിൽ കളിപ്പിക്കാൻ സാധിക്കൂ. അതുകൊണ്ട് തന്നെ സാഹചര്യത്തിന് അനുസരിച്ച് ടീം തിരഞ്ഞെടുക്കണം.”- കാശി പറഞ്ഞു.
ഇടക്കാല ട്രാൻസ്ഫറിനോട് ടീമുകൾ പൊതുവെ മുഖം തിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ചെന്നൈക്കൊപ്പം മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകളും ഇടക്കാല ട്രാൻസ്ഫറിനോട് നോ പറഞ്ഞു. തങ്ങളുടെ മികച്ച താരങ്ങളെ എന്തിന് എതിരാളികൾക്ക് കൈമാറണം എന്നാണ് ഫ്രാഞ്ചൈസികളുടെ ചോദ്യം. രാജ്യാന്തര കളിക്കാരെയൊന്നും ഫ്രാഞ്ചൈസികൾ കൈമാറിയേക്കില്ല എന്നാണ് വിവരം.
മാതൃഫ്രാഞ്ചൈസിക്കെതിരെ കളിക്കാൻ കൈമാറ്റം ചെയ്യപ്പെട്ട താരങ്ങൾക്ക് സാധിക്കില്ല. കഴിഞ്ഞ സീസണിലാണ് ബിസിസിഐ ഐപിഎലിൽ മിഡ്സീസൺ ട്രാൻസ്‌ഫർ സമ്പ്രദായം കൊണ്ടുവന്നത്. കഴിഞ്ഞ സീസണിൽ രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടില്ലാത്ത അൺകാപ്പ്ഡ് പ്ലയേഴ്സിനെ കൈമാറാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഈ സീസണിൽ രാജ്യാന്തര താരങ്ങളെയും മിഡ്സീസൺ ട്രാൻസ്ഫറിൽ കൈമാറാം. ഒരു ഫ്രാഞ്ചൈസിക്കു വേണ്ടി രണ്ടോ അതിൽ കുറവോ മത്സരങ്ങൾ കളിച്ച താരങ്ങൾക്ക് ഇടക്കാല ട്രാൻസ്ഫറിൽ പങ്കാളികളാവാം. ഇന്നലെയാണ് ഇടക്കാല ട്രാൻസ്ഫർ ആരംഭിച്ചത്. അഞ്ച് ദിവസത്തേക്ക് വിൻഡോ ഓപ്പൺ ആയിരിക്കും.
Story Highlights – midseason transfer csk says no
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here