‘ദുബെയ്ക്കും സുന്ദറിനും കഴിവ് തെളിയിക്കാനുള്ള അവസരമായിരുന്നു’; ഡിവില്ല്യേഴ്സ് ആറാം നമ്പറിൽ ബാറ്റ് ചെയ്തതിനെപ്പറ്റി ആർസിബി പരിശീലകൻ
കിംഗ്സ് ഇലവൻ പഞ്ചാബുമായുള്ള മത്സരത്തിൽ ഡിവില്ല്യേഴ്സ് ആറാം സ്ഥാനത്ത് ബാറ്റ് ചെയ്തതിനെപ്പറ്റി വിശദീകരിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പരിശീലകൻ സൈമൺ കാറ്റിച്ച്. വാഷിംഗ്ടൺ സുന്ദറിനും ശിവം ദുബെയ്ക്കും കഴിവ് തെളിയിക്കാൻ അവസരം നൽകിയതാണെന്നും അവർക്ക് അത് മുതലാക്കാനായില്ലെന്നും കാറ്റിച്ച് പറഞ്ഞു. ലെഫ്റ്റ് ഹാൻഡ്-റൈറ്റ് ഹാൻഡ് കോമ്പിനേഷനു വേണ്ടിയാണ് ഡിവില്ല്യേഴ്സിനു മുൻപ് ഇരുവരെയും ഇറക്കിയതെന്നായിരുന്നു ആർസിബി നായകൻ വിരാട് കോലി പറഞ്ഞത്.
Read Also : ഡികോക്കിനു ഫിഫ്റ്റി; അനായാസം മുംബൈ: പോയിന്റ് ടേബിളിൽ ഒന്നാമത്
“വാഷിങ്ടൺ സുന്ദറിനും ശിവം ദുബെയ്ക്കും കഴിവ് തെളിയിക്കാനുള്ള അവസരമായിരുന്നു. എന്നാൽ ദൗർഭാഗ്യവശാൽ അവർക്കത് സാധിച്ചില്ല. ആരെങ്കിലും ഒരാൾ തിളങ്ങിയിരുന്നെങ്കിൽ 200ന് മുകളിൽ സ്‌കോർ നേടാൻ നമുക്ക് സാധിക്കുമായിരുന്നു. പക്ഷേ, നമുക്ക് മികച്ച കൂട്ടുകെട്ട് ഉണ്ടായില്ല.75 റൺസിന് മുകളിലുള്ള കൂട്ടുകെട്ട് ഉണ്ടായെങ്കിൽ മാത്രമെ മികച്ച സ്‌കോർ നേടാൻ ടീമിന് സാധിക്കു. പഞ്ചാബിനെതിരേ 30-40 റൺസ് കൂട്ടുകെട്ടുകൾ മാത്രമാണ് ഉണ്ടായത്.”- കാറ്റിച്ച് പറഞ്ഞു.
ഡിവില്ല്യേഴ്സിനെ ആറാം നമ്പറിൽ അയക്കാനുള്ള തീരുമാനത്തിനെതിരെ മുൻ താരങ്ങൾ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഡിവില്ല്യേഴ്സിനു മുൻപ് ഇറങ്ങിയ വാഷിംഗ്ടൺ സുന്ദർ (14 പന്തുകളിൽ 13), ശിവം ദുബേ (19 പന്തിൽ 23) എന്നിങ്ങനെയാണ് സ്കോർ ചെയ്തത്. ഡിവില്ല്യേഴ്സ് രണ്ട് റൺസ് എടുത്ത് പുറത്തായി. 8 മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവുമായി പോയിൻ്റ് പട്ടികയിൽ മൂന്നാമതാണ് ആർസിബി.
Story Highlights – Coach Katich on de Villiers’ batting position against KXIP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here