വാളയാർ വിഷമദ്യ ദുരന്തം; മരിച്ചവരുടെ എണ്ണം അഞ്ചായി

വാളയാറിൽ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. വാളയാർ ചെല്ലങ്കാവ് ആദിവാസി കോളനിയിലെ അരുൺ (22) ആണ് ഏറ്റവും ഒടുവിൽ മരിച്ചത്. മുൻപ് മരിച്ച അയ്യപ്പന്റെ മകൻ ആണ് അരുൺ. കഞ്ചിക്കോട് ചെല്ലൻകാവ് മൂർത്തി, രാമൻ, അയ്യപ്പൻ, ശിവൻ എന്നിവരാണ് നേരത്തെ മരിച്ചത്.
അതേസമയം, ദുരന്തമുണ്ടായത് സാനിറ്റൈസർ നിർമ്മിക്കാനുപയോഗിക്കുന്ന സ്‌പിരിറ്റ് കുടിച്ചിട്ടാണെന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് മദ്യമെന്ന പേരിൽ വിൽപ്പനക്കത്തിച്ച ദ്രാവകത്തിൻ്റെ സാമ്പിൾ പൊലീസിന് ലഭിച്ചു. വാളയാർ ചെല്ലങ്കാവ് ആദിവാസി കോളനിയിലാണ് സംഭവം. ഇന്നും ഇന്നലെയുമായാണ് ദുരൂഹ സാഹചര്യത്തിൽ മൂന്നുപേർ മരിച്ചത്. രാമൻ എന്നയാൾ ഇന്നലെ രാവിലെ ഏഴ് മണിയോടെ മരിച്ചു കിടക്കുന്നതാണ് നാട്ടുകാർ കണ്ടത്. തുടർന്ന് ഒരു മണിയോടെ കോളനിയിലെ മറ്റൊരാളായ അയ്യപ്പനും മരിച്ചു. ആരോഗ്യ വകുപ്പിന്റെ നിർദേശ പ്രകാരം രണ്ട് മൃതദേഹങ്ങളും സംസ്‌കരിച്ചു. ഇതിന് പിന്നാലെ ഇന്ന് രാവിലെയാണ് ഇവർക്ക് മദ്യം കൊടുത്തെന്ന് സംശയിക്കുന്ന ശിവനും മരിക്കുന്നത്. ഇതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ഇതിനിടെ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ മൂർത്തിയെന്ന യുവാവ് അവിടെ നിന്ന് മുങ്ങി. ഇയാളെ പിന്നീട് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻഡിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തി. ചാരായ രൂപത്തിലുള്ള മദ്യം കുടിച്ച മറ്റ് എട്ട് പേർ കൂടി ആശുപത്രിയിൽ ചികിത്സയിലുണ്ട് .ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വ്യാജമദ്യം കുടിച്ച മൂന്ന് സ്ത്രീകൾക്ക് ഡയാലിസിസിന് നിർദ്ദേശിച്ചിട്ടുണ്ട്.
Read Also : പാലക്കാട് മൂന്ന് പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; വ്യാജമദ്യം കഴിച്ചതെന്ന് സംശയം
മരിച്ച സഹോദരങ്ങളായ ശിവനും, മൂർത്തിയും വിൽപ്പനയ്ക്കായെത്തിച്ചതാണ് വ്യാജമദ്യമെന്നാണ് സൂചന. അയ്യപ്പന്റെയും, രാമന്റെയും മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിനയച്ചു. പുറത്തു നിന്നുള്ള ആരോ വിൽപനക്കായി കോളനിയിലുള്ളവർക്ക് വ്യാജമദ്യം നൽകിയിരിക്കാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. മൃതദേഹങ്ങൾ നാളെ പോസ്റ്റുമോർട്ടം ചെയ്യും.
Story Highlights – valayar illicit liquor tragedy death toll rose to five
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here