ധവാന് തുടർച്ചയായ രണ്ടാം സെഞ്ചുറി; ഡൽഹിക്കെതിരെ പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം
ഡൽഹി ക്യാപിറ്റൽസിനെതിരെ കിംഗ്സ് ഇലവൻ പഞ്ചാബിന് 165 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡൽഹി നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് 164 റൺസ് നേടിയത്. ഓപ്പണർ ശിഖർ ധവാൻ്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണ് ഡൽഹിയെ മികച്ച സ്കോറിൽ എത്തിച്ചത്. 61 പന്തുകൾ നേരിട്ട ധവാൻ 12 ബൗണ്ടറിയും മൂന്ന് സിക്സറുകളും സഹിതം 106 റൺസെടുത്ത് പുറത്താവാതെ നിന്നു. ടീമിലെ മറ്റാർക്കും മികച്ച ഇന്നിംഗ്സ് കാഴ്ച വെക്കാനായില്ല. പഞ്ചാബിനു വേണ്ടി മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി.
Read Also : ഐപിഎൽ മാച്ച് 38: ഡൽഹിക്ക് ബാറ്റിംഗ്; ഡാനിയൽ സാംസിന് അരങ്ങേറ്റം
പതിവു പോലെ പൃഥ്വി ഷായെ (7) ആദ്യം തന്നെ ഡൽഹിക്ക് നഷ്ടപ്പെട്ടു. നാലാം ഓവറിൽ ജിമ്മി നീഷമിൻ്റെ പന്തിൽ ഗ്ലെൻ മാക്സ്‌വൽ പിടിച്ചാണ് ഡൽഹിയുടെ യുവ ഓപ്പണർ പുറത്തായത്. മൂന്നാം നമ്പറിൽ എത്തിയ ശ്രേയാസ് അയ്യർ ധവാന് ഉറച്ച പിന്തുണ നൽകി. ഷായുടെ പുറത്താവൽ തീരെ ബാധിക്കാതിരുന്ന ധവാൻ ആക്രമിച്ച് തന്നെ കളിച്ചു. സ്പിന്നർമാരെയും പേസർമാരെയും കടന്നാക്രമിച്ച ധവാൻ 28 പന്തുകളിൽ ഫിഫ്റ്റി തികച്ചു. ഇതിനിടെ അയ്യർ (14) പുറത്തായിരുന്നു. മുരുഗൻ അശ്വിൻ്റെ പന്തിൽ ലോകേഷ് രാഹുൽ പിടിച്ച് പുറത്താവുമ്പോൾ മൂന്നാം വിക്കറ്റിൽ ധവാനുമൊത്ത് 48 റൺസിൻ്റെ കൂട്ടുകെട്ടിലും അയ്യർ പങ്കാളിയായി. നാലാം നമ്പറിൽ ഋഷഭ് പന്ത് ക്രീസിലെത്തിയെങ്കിലും ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടി. മാക്‌വലിൻ്റെ പന്തിൽ മായങ്ക് അഗർവാളാണ് പന്തിനെ (14) പിടികൂടിയത്.
Read Also : ഐപിഎൽ മാച്ച് 38: ഇന്ന് കിംഗ്സ് ഇലവന് ഡൽഹി പരീക്ഷ
നാലാം വിക്കറ്റിലെത്തിയ മാർക്കസ് സ്റ്റോയിനിസ് സെക്കൻഡ് ഫിഡിലിൻ്റെ റോൾ ഏറ്റെടുത്തപ്പോൾ ധവാൻ ആക്രമണം തുടർന്നു. ആ വില്ലോയിൽ നിന്ന് ഗ്രൗണ്ടിൻ്റെ നാലു ഭാഗത്തേക്കും അനുസ്യൂതം ബൗണ്ടറികൾ പറന്നപ്പോൾ 57 പന്തുകളിൽ ധവാൻ തുടർച്ചയായ രണ്ടാം ഐപിഎൽ സെഞ്ചുറി തികച്ചു. തുടർച്ചയായ രണ്ട് ഇന്നിംഗ്സുകളിൽ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡും ധവാൻ സ്വന്തമാക്കി. ഇതിനിടെ സ്റ്റോയിനിസ് (9) പുറത്തായിരുന്നു. സ്റ്റോയിനിസിനെ മുഹമ്മദ് ഷമി മായങ്ക് അഗർവാളിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. ആറാം നമ്പറിൽ ഷിംറോൺ ഹെട്‌മെയർ എത്തി. ഇന്നിംഗ്സിൻ്റെ അവസാന പന്തിൽ ഹെട്‌മെയറെ (10) ഷമി ക്ലീൻ ബൗൾഡാക്കി. 61 പന്തുകളിൽ 106 റൺസ് നേടിയ ധവാൻ പുറത്താവാതെ നിന്നു.
Story Highlights – kings eleven punjab vs delhi capitals first innings
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here