ചെല്ലങ്കാവ് മദ്യ ദുരന്തം; പുറത്തു നിന്ന് മദ്യമെത്തിച്ചവരെക്കുറിച്ച് അന്വേഷിക്കണമെന്ന് എസ്‌സി/എസ്ടി കമ്മീഷൻ

മദ്യദുരന്തമുണ്ടായ ചെല്ലങ്കാവ് ആദിവാസി കോളനിയിലേക്ക് പുറത്തു നിന്ന് മദ്യമെത്തിച്ചവരെക്കുറിച്ച് അന്വേഷിക്കണമെന്ന് സ്ഥലം സന്ദർശിച്ച എസ്‌സി/എസ്ടി കമ്മീഷൻ. സംഭവത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ലോക്ക് ഡൗൺ കാലത്തുപോലുമുണ്ടാകാത്ത ഇത്തരമൊരു സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പൊലീസിനും നിർദേശമുണ്ട്.
ചെല്ലങ്കാവിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വിഷമദ്യത്തിന്റെ ഉറവിടെത്തെക്കുറിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണ് കമ്മീഷൻ അംഗങ്ങളുടെ കോളനി സന്ദർശനം. പുറമെ നിന്നുളള ഇടപെടലില്ലാതെ വിഷമദ്യം കോളനിയിൽ നടക്കാൻ സാധ്യതയില്ല. ഏതുരീതിയിലുളള ഇടപെടലായാലും ആദിവാസികൾക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരം കർശന നടപടിയെടുക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
ചെല്ലങ്കാവ് കോളനിയിലെ വീടുകളുടെ ദുരവസ്ഥയെക്കുറിച്ച് കമ്മീഷൻ ആശങ്ക രേഖപ്പെടുത്തി. വിവിധ ഭവന പദ്ധതിപ്രകാരം അനുവദിച്ച വീടുകൾ പൂർത്തിയാവാത്തതിൽ കമ്മീഷൻ അതൃപ്തിയറിയിച്ചു. ശിവന്റെ മരണത്തോടെ അനാഥരായ കുഞ്ഞുങ്ങളുടെ സംരക്ഷണവും സുരക്ഷയും സംബന്ധിച്ച് തുടർറിപ്പോർട്ടുകൾ നൽകാൻ ജില്ലാ ട്രൈബൽ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ട്. കമ്മീഷൻ അംഗങ്ങളായ എസ് അജയകുമാർ, അഡ്വ. പിജെസി ജഎന്നിവരാണ് കോളനിയിലെത്തിയത്. വ്യാവസായിക ആവശ്യത്തിനുപയോഗിക്കുന്ന ആൽക്കഹോൾ ആവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കഞ്ചിക്കോട് വ്യവസായ മേഖലകളിലുൾപ്പെടെ ആൽക്കഹോൾ ഘടകമായി ഉപയോഗിക്കുന്ന കമ്പനികളിൽ നിന്ന് അന്വേഷണ സംഘം സാമ്പിളെടുത്തിട്ടുണ്ട്.
Story Highlights – chellankavu alcohol tragedy, sc st commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here