Advertisement

ബിഹാറില്‍ രാഹുല്‍ ഇഫക്ട് വോട്ടാകുമോ; എന്താവും എന്‍ഡിഎയുടെ രാഷ്ട്രീയ ഭാവി

2 days ago
Google News 2 minutes Read

ബിഹാറില്‍ എന്താവും എന്‍ഡിഎയുടെ രാഷ്ട്രീയ ഭാവി. വീണ്ടും മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വീണ്ടും വരുമോ? അതോ ആര്‍ജെഡി നേതാവ് തേജസ്വി ബിഹാറിന്റെ മുഖ്യമന്ത്രിയാവുമോ? ഹിന്ദിഹൃദയഭൂമിയില്‍ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പിന് വേദിയാവുകയാണ് ബിഹാര്‍. ബിജെപി ക്യാംപ് വിട്ട് കോണ്‍ഗ്രസുമായി ചേര്‍ന്ന് ബിജെപിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച നിധീഷ് കുമാര്‍. രാജ്യത്തെ ബിജെപി വിരുദ്ധ ചേരിയെ ഒരുമിപ്പിച്ച നിധീഷ് കുമാര്‍. ഇന്ത്യാ സഖ്യം എന്ന സ്വപ്ന സഖ്യത്തിന് തുടക്കം കുറിച്ച ബിഹാര്‍ മുഖ്യനെ നേരിടാന്‍ ബിഹാറിന്റെ മണ്ണില്‍ ഇന്ത്യാ സഖ്യം നടത്തുന്ന ഒരുക്കങ്ങള്‍ ലക്ഷ്യം കാണുമോ എന്നാണ് രാജ്യം ഉറ്റു നോക്കുന്നത്.

ബിഹാറിനെ കൂടെ നിര്‍ത്താന്‍ നിതീഷ് ആവശ്യപ്പെട്ടതെല്ലാം നല്‍കിയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നണിയെ സംരക്ഷിക്കുന്നത്. കേന്ദ്രസര്‍ക്കാറിനെ താങ്ങി നിര്‍ത്തുന്നതു തന്നെ ബിഹാറാണെന്നാണ് രാഷ്ട്രീയ സത്യാവസ്ഥ.

വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം അടക്കമുള്ള പരിഷ്‌ക്കാരങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടു പോകുമ്പോഴും ബിഹാര്‍ ഭരണം നിലനിര്‍ത്തുകയെന്നത് നിലവില്‍ എന്‍ഡിഎയ്ക്ക് അത്ര എളുപ്പമാകില്ല. നിതീഷ് കുമാറിന്റെ ജനപ്രിയതയ്ക്കുണ്ടായ തിരിച്ചടിയും ബിജെപിയുടെ വിശ്വാസത്തകര്‍ച്ചയും ബിഹാര്‍ രാഷ്ട്രീയത്തില്‍ കാറ്റ് തിരിച്ചടിക്കുമോ എന്ന ഭയമാണ് എന്‍ഡിഎ നേതൃത്വത്തെ ബാധിച്ചിരിക്കുന്നത്.
ഇന്ത്യാ സഖ്യം തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തുന്ന പ്രചാരണ പരിപാടികളും നിതീഷിന്റെ വിജയപ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണ്. ബിഹാറില്‍ പ്രതിപക്ഷം ഒറ്റക്കെട്ടാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ രാഹുലിന്റെ നേതൃത്വത്തില്‍ നടത്തിയ ദിവസങ്ങളോളം നീണ്ടുനിന്ന രാഷ്ട്രീയ പ്രചാരണ യാത്രയുടെ അലയൊലികള്‍ ബീഹാര്‍ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ബിഹാര്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത ജനക്കൂട്ടമാണ് രാഹുലിന്റെ വോട്ട് ചോരി യാത്രയില്‍ പങ്കെടുക്കാനായി എത്തിയത്. ഇതെല്ലാം ബിജെപിയേയും നിതീഷിനേയും ഞെട്ടിച്ചിട്ടുണ്ട്.

Read Also: പാലിയേക്കരയില്‍ ടോള്‍ തടഞ്ഞ നടപടി തുടരും; കളക്ടറുടെ വിശദീകരണം കേട്ട ശേഷം തുടര്‍ നടപടിയെന്ന് ഹൈക്കോടതി

വാശിയേറിയ തിരഞ്ഞെടുപ്പായിരിക്കും ഇത്തവണ ബിഹാറിലെന്ന് വ്യക്തമായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന വോട്ട് ചോരി യാത്ര വോട്ടര്‍മാരില്‍ വലിയ സ്വാധീനമുണ്ടാക്കിയിട്ടുണ്ടെന്ന് ഭരണകക്ഷിക്ക് വ്യക്തമാണ്. രാഹുലിനൊപ്പം ശക്തനായ രാഷ്ട്രീയ നേതാവായി തേജസ്വിയും ബിഹാറി വോട്ടര്‍മാരുടെ മനസില്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. രാഹുല്‍ ഉയര്‍ത്തിയ ആരോപണങ്ങളിലൊന്നും ബിജെപിയോ, തിരഞ്ഞെടുപ്പ് കമ്മിഷനോ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഉണ്ടാവാന്‍ പോവുന്ന വലിയ മാറ്റത്തിന്റെ തുടക്കമായി രാഹുലിന്റെ പ്രക്ഷോഭയാത്രയെ കാണുന്നവരുമുണ്ട്.

ഇന്ത്യാ സംഖ്യത്തില്‍ കോണ്‍ഗ്രസ് അടക്കം ആറ് പാര്‍ട്ടികളാണ് നിലവിലുള്ളത്. ലാലുപ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി), കോണ്‍ഗ്രസ്, സിപിഐഎം, സിപിഐ, വിഐപി, ജെഎംഎം, എല്‍ജെപി (പരസ്) എന്നിവരാണ് ഇപ്പോള്‍ സഖ്യത്തിലുള്ളത്. കഴിഞ്ഞ തവണ ആര്‍ജെഡി 144 സീറ്റുകളില്‍ മത്സരിച്ചു. കോണ്‍ഗ്രസ് 70 സീറ്റുകളിലാണ് മത്സരിച്ചത്. ഇതില്‍ കോണ്‍ഗ്രസിന് ലഭിച്ച സീറ്റുകള്‍ കേവലം 19 എണ്ണമായിരുന്നു. ആര്‍ജെഡിക്ക് 75 സീറ്റുകളാണ് കഴിഞ്ഞ തവണ ലഭിച്ചത്. സിപിഐഎംഎല്ലിന് 12 സീറ്റുകളുണ്ട്. ഇന്ത്യാ സഖ്യത്തില്‍ ഘടകകക്ഷിയല്ല സിപിഐഎംഎല്‍. എന്നാല്‍ കോണ്‍ഗ്രസ്- ആര്‍ജെഡി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാനുള്ള പിന്തുണ അവര്‍ നല്‍കുന്നതിനുള്ള ധാരണയുണ്ടാക്കും.

കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറച്ച് സഖ്യത്തിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുകയെന്ന ലക്ഷ്യത്തിനാണ് കൂടുതല്‍ പ്രധാന്യം നല്‍കുക. അങ്ങനെയെങ്കില്‍ 60 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് മാറിയേക്കാം. കൂടുതല്‍ സീറ്റുകളില്‍ ആര്‍ജെഡി മത്സരിക്കുന്നതിന് കോണ്‍ഗ്രസ് പിന്തുണയ്ക്കും.

ഇതേസമയം, ബിഹാറില്‍ നിതീഷ് കുമാറിന്റെ ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ നേതൃത്വം. എന്നാല്‍ ചിരാഗ് പസ്വാന്‍, ജിതിന്‍ റാം മാഞ്ചി, ഉപേന്ദ്ര കുശ്വഹ എന്നിവര്‍ സീറ്റിനായി നടത്തുന്ന സമ്മര്‍ദങ്ങളെ അതിജീവിക്കുക അത്ര എളുപ്പമല്ല. ആകെ 243 സീറ്റുകളാണ് ബിഹാറിലുള്ളത്. ഇതില്‍ ബിജെപി 100 സീറ്റുകളിലും 100 സീറ്റില്‍ നിധീഷ് കുമാറിന്റെ ജെഡിഎസും മത്സരിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. ചിരാഗ് പസ്വാന്റെ പാര്‍ട്ടിക്ക് 20 സീറ്റുകളും മാഞ്ചിയുടെ പാര്‍ട്ടിക്കും മറ്റു ഘടകകക്ഷികള്‍ക്കുമായി 23 സീറ്റുകളും വിട്ടു നല്‍കാനുമാണ് എന്‍ഡിഎ നീക്കം. കഴിഞ്ഞ തവണ ചിരാഗ് പസ്വാന്‍ 137 സീറ്റുകളില്‍ മത്സരിച്ചിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നല്ല പ്രകടനം കാഴ്ചവച്ച ചിരാഗ് പസ്വാന്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനുള്ള പദ്ധതികളുമായി രംഗത്തുണ്ടെന്നാണ് ബിഹാറില്‍ നിന്നും വരുന്ന വാര്‍ത്തകള്‍. നിതീഷ് കുമാറിന്റേയും ചിരാഗ് പസ്വാന്റേയും പിന്തുണ കേന്ദ്രത്തില്‍ ബിജെപിക്ക് അനിവാര്യമാണ്. അതിനാല്‍ അവര്‍ ചിരാഗിനെ പെട്ടെന്ന് തള്ളിപ്പറയാന്‍ സാധ്യതയില്ല, എന്നാല്‍ നിതീഷിന്റെ പാര്‍ട്ടിക്ക് ചിരാഗ് പസ്വാനുമായുള്ള മുന്നണി ബന്ധത്തിന് അത്ര താത്പര്യമില്ല. കേന്ദ്രമന്ത്രിയാണെങ്കിലും ബിഹാറില്‍ മുഖ്യമന്ത്രിയാവുകയെന്നതാണ് ചിരാഗിന്റെ ലക്ഷ്യം. ചിരാഗ് പസ്വാന് സ്വാധീനമുള്ളയിടങ്ങളില്‍ മത്സരിക്കാന്‍ ആവശ്യപ്പെടുന്ന സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ അവര്‍ മുന്നണിയെ തള്ളി സ്വന്തം സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കാനുള്ള സാധ്യതയും ഏറെയാണ്.

രാഹുലിന്റെ പ്രക്ഷോഭയാത്രയൊന്നും വോട്ടായി മാറില്ലെന്നും, പ്രത്യേകിച്ച് അട്ടിമറിയൊന്നും സംഭവിക്കില്ലെന്നുമാണ് ബിജെപിയുടെ രാഷ്ട്രീയ നിലപാട്. എന്നാല്‍, അത്ര എളുപ്പമാവില്ല ഇത്തവണത്തെ എന്‍ഡിഎയുടെ വിജയമെന്നാണ് നിതീഷിന്റെ നിലപാട്. സീറ്റുവിഭജനത്തില്‍ എന്‍ഡിഎയില്‍ വലിയ തര്‍ക്കങ്ങള്‍ ഉടലെടുത്താന്‍ അത് അവരുടെ വിജയസാധ്യതയ്ക്ക് മങ്ങലേല്‍പ്പിക്കും. ഈ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഇഫക്ട് ഗുണം ചെയ്യുമെന്നു തന്നെയാണ് കോണ്‍ഗ്രസിന്റെയും ആര്‍ജെഡിയുടേയും കണക്കുകൂട്ടലുകള്‍.

Story Highlights : What will be the political future of the NDA in Bihar explained

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here