കോഴിക്കോട് കൊയിലാണ്ടി താലൂക്കില്‍ ഗ്ലൂക്കോസ് ലായനിയുടെ വില്‍പനയ്ക്ക് നിയന്ത്രണം

കോഴിക്കോട് കൊയിലാണ്ടി താലൂക്കില്‍ ഗ്ലൂക്കോസ് ലായനിയുടെ വില്‍പനയ്ക്ക് നിയന്ത്രണം. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയില്‍ ചെറിയ കുപ്പികളിലാക്കിയുള്ള ഗ്ലൂക്കോസ് വില്‍പന കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കൊവിഡിന് ഗ്ലൂക്കോസ് ചികിത്സ ഫലപ്രദമെന്ന വ്യാജ പ്രചാരണത്തെ തുടര്‍ന്നാണ് പ്രദേശത്ത് ഗ്ലൂക്കോസ് വില്‍പന വ്യാപകമായത്.
കൊവിഡിനെ പ്രതിരോധിക്കാന്‍ 25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ലായനി രണ്ട് നേരം മൂക്കില്‍ ഒഴിക്കുക എന്നായിരുന്നു വ്യാജ പ്രചാരണം. കൊയിലാണ്ടിയിലെ ഇ എന്‍ ടി ഡോക്ടര്‍ ഇ. സുകുമാരന്റേതായിരുന്നു അവകാശ വാദം. ഈ വ്യാജ പ്രചാരണം വൈറലായതോടെ ജില്ലയില്‍ ഗ്ലൂക്കോസ് വില്‍പന വ്യാപകമായി. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന് ലഭിച്ച പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോയിലാണ്ടിയില്‍ ഗ്ലൂക്കോസ് ചെറിയ കുപ്പികളിലാക്കി വില്‍പന നടത്തിയതായി കണ്ടത്തി.തുടര്‍ന്ന് കൊയിലാണ്ടി താലൂക്കില്‍ ഡോക്ടറുടെ പ്രിസ്‌ക്രിപ്ക്ഷന്‍ ഇല്ലാതെയുള്ള ഗ്ലൂക്കോസ് ലായനിയുടെ വില്‍പന നിരോധിച്ചു.
മരുന്നുകളുടെ കൂട്ട് ഉണ്ടാക്കാനുള്ള ലൈസന്‍സിന്റെ മറവിലാണ് 25 ശതമാനം ഗ്ലൂക്കോസ് അടങ്ങിയ ഡെക്‌സ്‌ട്രോസ് 25ന്റെ ബോട്ടിലുകള്‍ പൊട്ടിച്ച് ചെറിയ കുപ്പികളിലാക്കി വില്‍പ്പന നടത്തിയത്. ജില്ലയില്‍ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും. അനധികൃത ഗ്ലൂക്കോസ് വില്‍പന കണ്ടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം മുന്നറിയിപ്പ് നല്‍കി.
Story Highlights – glucose
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here