അധ്യാപക നിയമനത്തിന് കോഴ; കേസെടുത്തിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് ആരോപണം
ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപക നിയമനത്തിന് കോഴ വാങ്ങിയെന്ന പരാതിയില്‍ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടും മലബാര്‍ സ്വതന്ത്ര സുറിയാനി സഭ ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് ആരോപണം. തൃശൂര്‍ തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മലയാളം അധ്യാപക നിയമനത്തിനാണ് ഷൊര്‍ണൂര്‍ സ്വദേശിനിയില്‍ നിന്ന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയത്.
Read Also : ആര്‍എസ്എസ് കാര്യാലയം സന്ദര്‍ശിച്ചു എന്ന ആരോപണം; കോടിയേരിയെ വെല്ലുവിളിച്ച് തിരുവഞ്ചൂര്‍
2016ലാണ് മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ കീഴിലുള്ള തൊഴിയൂര്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അര്‍ബുദ രോഗി കൂടിയായ കുളപ്പുളി സ്വദേശിനി ജിജി ചെറപ്പന്‍ താല്‍ക്കാലിക അധ്യാപികയായി എത്തുന്നത്. പിന്നീട് മലയാളം അധ്യാപികയായി സ്ഥിര നിയമനത്തിന് 25 ലക്ഷം രൂപയോളം ഘട്ടം ഘട്ടമായി സ്‌കൂള്‍ അധികൃതര്‍ വാങ്ങി. ബിഷപ്പ് മാര്‍ ബസേലിയോസ് മെത്രാപ്പൊലീത്തയുടെ നിര്‍ദേശാനുസരണമാണ് പണം നല്‍കിയതെന്നാണ് ജിജി പറയുന്നത്.
ജോലി ലഭിക്കാതെ വന്നതോടെ ജിജി പരാതിയുമായി രംഗത്തെത്തുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ ബിഷപ്പിനും സഭാ ആത്മായ ട്രസ്റ്റി പി സി വില്‍സണും, സഭാ സെക്രട്ടറി ജോണ്‍സണ്‍ സൈമണും എതിരെ ഗുരുവായൂര്‍ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. എന്നാല്‍ രണ്ടും മൂന്നും പ്രതികള്‍ മുന്‍കൂര്‍ ജാമ്യം നേടിയെങ്കിലും ബിഷപ്പ് സിറില്‍ മാര്‍ ബസേലിയോസ് അതിനും തയ്യാറായിട്ടില്ല.
കോഴപ്പണം ഭണ്ഡാര വരവിലേക്കാണ് കാണിച്ചിരിക്കുന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതേ സമയം സഭയില്‍ സാമ്പത്തിക ക്രമക്കേട് നടത്തിയതിന് വില്‍സണേയും, ജോണ്‍സണ്‍ സൈമണേയും പുറത്താക്കിയെന്നും ബിഷപ്പിന് കേസുമായി ബന്ധമില്ലെന്നുമാണ് മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ നിലപാട്.
Story Highlights – bribery case, bishop
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here