ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധു വീട്ടിൽ നിന്ന് 18 ലക്ഷം പിടിച്ചെടുത്ത് പൊലീസ്; പുറത്തു കാത്ത് നിന്ന പ്രവർത്തകർ പണം തട്ടിപ്പറിച്ചോടി

ബിജെപി സ്ഥാനാർത്ഥിയുടെ ബന്ധു വീട്ടിൽ നിന്ന് വൻ തുക പിടിച്ചെടുത്ത് പൊലീസ്. തെലങ്കാനയിലാണ് സംഭവം. ദുബ്ബക് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന രഘുനന്ദൻ റാവുവിന്റെ ഭാര്യാ സഹോദരൻ സുരഭി അഞ്ജൻ റാവുവിന്റെ വീട്ടിൽ നിന്നാണ് 18.67 ലക്ഷം രൂപ പിടിച്ചെടുത്തത്. പുറത്തിറങ്ങിയ പൊലീസിൽ നിന്ന് പണം തട്ടിപ്പറിച്ച് പ്രവർത്തകരിൽ ചിലർ കടന്നു കളഞ്ഞു.
തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വൻ തോതിൽ പണം ഒളിപ്പിച്ചിരിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിദ്ദിപെട്ട് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. സിദ്ദിപെട്ട് മുനിസിപ്പൽ ചെയർമാൻ റാജാ നർസു, ബിജെപി സ്ഥാനാർത്ഥിയുടെ ഭാര്യ പിതാവ് സുരഭി രാംഗോപാൽ റാവു, ഭാര്യാ സഹോദരൻ സുരഭി അഞ്ജൻ റാവു എന്നിവരുടെ വീട്ടിലാണ് റെയ്ഡ് നടന്നത്. ഇതിൽ സുരഭി അഞ്ജൻ റാവുവിന്റെ വീട്ടിൽ നിന്ന് വൻ തുക പിടിച്ചെടുക്കുകയായിരുന്നു. റെയ്ഡ് നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരഭി അഞ്ജൻ റാവുവിന്റെ വീടിന് പുറത്ത് ബിജെപി പ്രവർത്തകർ എത്തിയിരുന്നു. പണവുമായി പൊലീസ് പുറത്തിറങ്ങിയപ്പോൾ പ്രവർത്തകർ തട്ടിപ്പറിച്ച് ഓടുകയായിരുന്നു. ഏകദേശം 12.80 ലക്ഷം രൂപ പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായാണ് വിവരം.
സംഭവത്തിന്റെ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. രഘുനന്ദൻ റാവുവിനെതിരെ അന്വേഷണം തുടരുമെന്ന് പൊലീസ് അറിയിച്ചു. വോട്ടർമാരെ സ്വാധീനിക്കാൻ വിതരണം ചെയ്യാൻ എത്തിച്ചതാണ് പണമെന്ന് സംശയിക്കുന്നുണ്ട്.
Story Highlights – BJP, Election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here