ഏത് പാര്‍ട്ടിക്കും മുന്നണിക്കും യോജിക്കാവുന്ന പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാം; യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി ധാരണയില്‍ സമസ്ത

വെല്‍ഫയര്‍ പാര്‍ട്ടി- യുഡിഎഫ് ധാരണയില്‍ വിവാദം നിലനില്‍ക്കെ നിലപാട് വ്യക്തമാക്കി സമസ്ത. പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഗുണവും ദോഷവും വിലയിരുത്തി ആരുമായും കൂട്ടുകൂടാമെന്ന് സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
സമസ്തയിലെ പലര്‍ക്കും വെല്‍ഫയര്‍ പാര്‍ട്ടി- യുഡിഎഫ് ബന്ധത്തില്‍ എതിര്‍പ്പും അനുകൂലവും ഉണ്ടാവാം. അതൊക്കെ അവരവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും സമസ്തയുടെ നയമല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്തയുടെ മുഖപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി പ്രദേശിക ധാരണകള്‍ക്ക് എതിരെ ലീഗിനെ സമ്മര്‍ദത്തിലാക്കി സമസ്തയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പുറമെ സമസ്തയുടെ യുവജന സംഘടനയായ എസ്‌വൈഎസ് യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി ധാരണയിലെ പ്രതിഷേധം രേഖാമൂലം ലീഗ് യുഡിഎഫ് നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇരുവിഭാഗങ്ങളെയും തള്ളി സമസ്ത പ്രസിഡന്‍റ് രംഗത്ത് എത്തിയത്.
ജോസ് കെ മാണി എല്‍ഡിഎഫില്‍ ചേര്‍ന്നപ്പോള്‍ ആരും സമസ്തയുടെ അഭിപ്രായം ചോദിച്ചിട്ടില്ല. ആരെയും സമ്മര്‍ദത്തില്‍ നിര്‍ത്തുന്ന ശൈലി സംഘടനക്കില്ലന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുജാഹിദ് പ്രസ്ഥാനങ്ങളോട് ആശയപരമായ യോജിപ്പില്ലെങ്കിലും സാമുദായിക പ്രശ്‌നങ്ങളില്‍ യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വ്യക്തമാക്കി.
Story Highlights – samastha, welfare party, udf, jifri muthukoya thangal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here