സിംഗപൂരിൽ യുവതിയെ അറസ്റ്റ് ചെയ്തത് മാസ്‌ക് ധരിക്കാത്തതിനോ? പ്രചരിച്ച വീഡിയോയ്ക്ക് പിന്നിൽ [Fact Check]

രതി. വി. കെ
പൊലീസ് ഒരു യുവതിയെ ബലമായി അറസ്റ്റ് ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മാസ്‌ക് ധരിക്കാത്തതിനാണ് അറസ്റ്റെന്നാണ് തലവാചകം. എന്നാൽ സംഭവം മറ്റൊന്നാണ്.
സിംഗപൂരിൽ മാസ്‌ക് ധരിക്കാത്തതിന് യുവതിയെ അറസ്റ്റ് ചെയ്തു എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്കിലും ട്വിറ്ററിലും വീഡിയോ പ്രചരിച്ചത്. ചോദ്യവും പറച്ചിലുമില്ലാതെയാണ് അറസ്റ്റെന്നും വീഡിയോക്ക് നൽകിയ തലവാചകത്തിൽ പറയുന്നു. വീഡിയോയുടെ സത്യാവസ്ഥ ട്വന്റിഫോർ ഫാക്ട് ചെക്ക് ടീം വിശദമായി പരിശോധിച്ചു. 2020 ഒക്ടോബർ പതിനാലിന് പ്രസിദ്ധീകരിച്ച ചില വാർത്തകളിലാണ് ഞങ്ങളുടെ അന്വേഷണം എത്തിയത്. സിംഗപൂരിലെ നൊവേന സ്‌ക്വയറിൽ നടന്ന സംഭവമാണ് തെറ്റായ തലക്കെട്ടോടെ പ്രചരിച്ചത്. അപരിചിതനായ യുവാവിന്റെ ദേഹത്ത് സൂപ്പ് ഒഴിക്കുകയും കൈയിൽ കടിക്കുകയും ചെയ്തതിനാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് വാർത്തകളിൽ പറയുന്നത്. മാനസികാസ്വാസ്ഥ്യമുള്ള യുവതിക്കെതിരെ സെക്ഷൻ ഏഴ് പ്രകാരം കേസെടുക്കുകയും ചെയ്തു. വാർത്തയ്ക്ക് നൽകിയ ചിത്രങ്ങളും പ്രചരിച്ച വീഡിയോയിലുള്ള ദൃശ്യങ്ങളും ഒന്നു തന്നെയാണ് എന്നതാണ് മറ്റൊരു വസ്തുത.
കൊവിഡ് പ്രതിരോധത്തിന് മാസ്‌കും ഗ്ലൗസും മികച്ച പ്രതിരോധ മാർഗങ്ങളാണെന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ സിംഗപൂരിൽ മാസ്‌ക് നിർബന്ധമാണെങ്കിലും അത് ധരിക്കാത്തതിന് അറസ്റ്റ് ചെയ്യാൻ നിയമമില്ല. ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവ് പ്രകാരം മാസ്‌ക് ധരിക്കാത്തതിന് 300 ഡോളർ പിഴയൊടുക്കുകയാണ് വേണ്ടത്. കുറ്റം ആവർത്തിച്ചാൽ പിഴത്തുക കൂടും. ഈ ധാരണപോലുമില്ലാത്തവരാണ് വ്യാജവാർത്ത പടച്ചുവിട്ടത്.
Story Highlights – Fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here