ഒട്ടോമന്‍ ഭരണകാലത്തെ ശേഷിപ്പുകളുമായി ഹിജാസ് റെയില്‍വേ സ്റ്റേഷന്‍
ഒട്ടോമന്‍ ഭരണകാലത്തെ ശേഷിപ്പുകളുമായി ഹിജാസ് റെയില്‍വേ സ്റ്റേഷന്‍. പഴയകാല സ്മരണകളുമായി പല ചരിത്രാവശിഷ്ടങ്ങളും മദീനയിലെ റെയില്‍വേ സ്റ്റേഷനില്‍ കാണാം. ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന റെയില്‍വേ സ്റ്റേഷനാണ് ഇത്. 1900 ല്‍ തുടങ്ങി 8 വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഹിജാസ് റെയില്‍ പാളത്തിന് 2241 കിലോ മീറ്റര്‍ നീളം ഉണ്ടായിരുന്നു. തുര്‍ക്കിയിലെ ഇസ്താംബൂള്‍ മുതല്‍ സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ വഴി സൗദിയിലെ മദീന വരെ നീണ്ടു നില്‍ക്കുന്നതായിരുന്നു ഈ റെയില്‍ പാത.
ഒന്നാം ലോക മഹാ യുദ്ധകാലത്ത് തകര്‍ക്കപ്പെട്ട റെയില്‍വേയുടെ അവശിഷ്ടങ്ങള്‍ ഇന്നും മദീനയിലെ സ്റ്റേഷനില്‍ കാണാം. മദീന സ്റ്റേഷനിലെ റെയില്‍ പാളങ്ങള്‍ അതുപോലെയുണ്ടെങ്കിലും പഴയ ട്രയിനുകള്‍ സന്ദര്‍ശകരുടെ സൗകര്യാര്‍ഥം മോടി പിടിപ്പിച്ചിട്ടുണ്ട്. ഒരു ട്രെയിനിന്റെ എഞ്ചിന്‍ ഉള്‍ക്കൊള്ളുന്ന മുന്‍ഭാഗം സന്ദര്‍ശകര്‍ക്കായി തുറന്നു വെച്ചിട്ടുണ്ട്. പഴയ കാലത്ത് ഉപയോഗിച്ചിരുന്ന പല ഉപകരണങ്ങളും ട്രെയിന്‍ മെയിന്റനന്‍സ് സെന്ററില്‍ കാണാം. പാലക്കാട് നെല്ലായ സ്വദേശി മുഹമ്മദാലി ഏതാനും വര്‍ഷങ്ങളായി ഇവിടുത്തെ ജീവനക്കാരനാണ്.
ദമസ്‌ക്കസില്‍ നിന്നും മദീനയിലേക്കുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിനാണ് ഈ പാത പ്രധാനമായും ഉപയോഗിച്ചിരുന്നത്. മസ്ജിദുന്നബവിയില്‍ നിന്നും ഏതാണ്ട് മൂന്ന് കിലോമീറ്റര്‍ ആണ് പഴയ ഹിജാസ് റെയില്‍വേ സ്റ്റേഷനിലേക്കുള്ള ദൂരം. മദീനയുടെ പാരമ്പര്യവും സംസ്‌കാരവും വിശദമായി പഠിക്കാവുന്ന മ്യൂസിയവും ഹിജാസ് റെയില്‍വേ സ്റ്റേഷനിലുണ്ട്.
Story Highlights – Hijaz railway station with remnants of Ottoman rule
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here