അർണാബ് ഗോസ്വാമിയുടെ അറസ്റ്റ് വിഷയത്തിൽ ഇന്നും നാടകീയ രംഗങ്ങൾ; മുംബൈ ഹൈക്കോടതി നാളെ വാദം കേൾക്കും

അർണാബ് ഗോസ്വാമിയുടെ അറസ്റ്റ് വിഷയത്തിൽ ഇന്നും നാടകീയ രംഗങ്ങൾ. ജാമ്യാപേക്ഷ പരിഗണിയ്ക്കാൻ മജിസ്‌ട്രേറ്റ് തയാറാകാത്ത സാഹചര്യത്തിൽ ജാമ്യാപേക്ഷ പിൻവലിച്ച അർണാബ് മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ഹൈക്കോടതി നാളെ ഹർജിയിൽ വിശദമായ വാദം കേൾക്കും. അതേസമയം, ഇന്നും അർണാബിനെതിരായ അറസ്റ്റ് വിഷയത്തിൽ രാജ്യ വ്യാപക പ്രതിഷേധം ഉയർന്നു.
രാവിലെ തന്നെ അർണാബ് ഗോസ്വമിയുടെ അപേക്ഷ മജിസ്‌ട്രേറ്റിന് മുന്നിൽ സമർപ്പിച്ചു. എന്നാൽ, അവധിയ്ക്ക് ശേഷം മാത്രമേ ഇനി ഹർജി കേൾക്കാനാകു എന്ന് മജിസ്‌ട്രേറ്റ് വ്യക്തമാക്കി. തുടർന്ന് ജാമ്യാപേക്ഷ പിൻവലിച്ച് മുംബൈ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചു. 3 മണിയ്ക്ക് ജസ്റ്റിസ്മാരായ എസ്.എസ് ഷിൻഡേ,എം.എസ് കർണിക് എന്നിവരടങ്ങിയ ബെഞ്ചാണ് അർണാബിന്റെ ഹർജി പരിഗണിച്ചത്.
മുതിർന്ന അഭിഭാഷകരായ അദബ് പോൻഡയും ഹരിഷ് സാൽവേയും അർണാബിന് വേണ്ടി ഹാജരായി. തികച്ചും നിയമ വിരുദ്ധമായ തടങ്കലാണ് രാജ്യത്തെ അറിയപ്പെടുന്ന മാധ്യമപ്രപർത്തകൻ അനുഭവിക്കുന്നതെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. നേരത്തെ കേസ് എഴുതിത്തള്ളിയതാണ്. പുനരനവേഷണത്തിന് മഹാരാഷ്ട്ര പൊലീസ് അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇത് കോടതി അംഗീകരിച്ചിട്ടില്ല. ജുഡീഷ്യൽ അനുമതി ഇല്ലാതെ എഴുതി തള്ളിയ കേസ് അന്വേഷിക്കുന്നതും അർണാബിനെ അറസ്റ്റ് ചെയ്തതും രാഷ്ട്രീയ പ്രേരിതമാണ്. എതിർഭാഗത്തിന്റെ വാദം കൂടി കേൾക്കണം എന്ന് തുടർന്ന് ബെഞ്ച് നിലപാട് സ്വീകരിച്ചു. നാളെതന്നെ ഇടക്കാല ജാമ്യ ഹർജിയിൽ വാദം പൂർത്തിയാക്കി തീരുമാനം പ്രഖ്യാപിയ്ക്കാം എന്നും കോടതി അർണാബിന്റെ അഭിഭാഷകർക്ക് ഉറപ്പ് നൽകി. നാളെ ഉച്ചയ്ക്ക് മൂന്ന് മണിയ്ക്കാണ് കേസ് വീണ്ടും കോടതി കേൾക്കുക.
Story Highlights – arnab goswami arrest, mumbai high court will hear the case tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here