കർണാടകയിൽ നിന്ന് ലവ് ജിഹാദിനെ പൂർണമായും ഇല്ലാതാക്കും; മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ

സംസ്ഥാനത്തു നിന്ന് ലവ് ജിഹാദിനെ പൂർണമായും ഇല്ലാതാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. വിവാഹത്തിൻ്റെ പേരിലുള്ള മതപരിവർത്തനത്തിനെതിരെ നിയമം പാസാക്കാൻ സർക്കാർ തയ്യാറെടുക്കുന്നു എന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈയും ടൂറിസം മന്ത്രി സിടി രവിയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു ചുവടുപിടിച്ചാണ് യെദ്യൂരപ്പയുടെ പ്രഖ്യാപനം.
“സംസ്ഥാനത്ത് യുവതികൾ പ്രണയത്തിൻ്റെയും സമ്പത്തിൻ്റെയും പേരിൽ മത പരിവർത്തനം ചെയ്യപ്പെടുന്ന രീതി ഉണ്ടാവുന്നുണ്ട്. ഇത് ഗൗരവമായാണ് സർക്കാർ കാണുന്നത്. കൃത്യമായ അവലോകനത്തിനു ശേഷം ശക്തമായ നടപടി ഇക്കാര്യത്തിൽ എടുക്കും. കഴിഞ്ഞ കുറച്ച് നാളുകളായി ലവ് ജിഹാദിൻ്റെ പേരിൽ മത പരിവർത്തനം നടക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇവിടേക്ക് വരും മുൻപ് ഞാൻ അധികൃതരുമായി ഇക്കാര്യം കൂടിയാലോചിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങൾ എന്ത് ചെയ്തു എന്നത് ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല. പക്ഷേ, കർണാടകയിൽ ഞങ്ങൾ അതിനൊരു അവസാനം കാണും.”- മംഗളുരുവിൽ നടന്ന ബിജെപി സ്റ്റേറ്റ് എക്സിക്യൂട്ടിവ് യോഗത്തിനിടെ യെദ്യൂരപ്പ പറഞ്ഞു.
അതേ സമയം, തീരുമാനത്തെ പ്രതിപക്ഷം എതിർത്തു. നിയമം പാസാക്കാൻ ശ്രമിക്കുന്നത് ഭരണഘടനാ ലംഘനമാണെന്ന് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. ആർക്കും ആരെ വേണമെങ്കിലും വിവാഹം കഴിക്കാമെന്നും വിവാഹത്തിനു ശേഷം ഏത് മതവും തെരഞ്ഞെടുക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു.
Story Highlights – Karnataka will put an end to religious conversion in the name of ‘love jihad’: CM Yediyurappa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here