ദേശീയപാതാ വികസനം; മലപ്പുറത്ത് നഷ്ടപരിഹാര വിതരണം ഉദ്ഘാടനം ചെയ്തു

മലപ്പുറത്ത് ദേശീയ പാതവികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വിതരണോദ്ഘാടനം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തി. നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേന ഉദ്ഘാടനം നിര്‍വഹിച്ചു. ഇന്ന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു ചടങ്ങ്.
Read Also : മലപ്പുറത്ത് യുഡിഎഫ്-വെൽഫെയർ പാർട്ടി ധാരണ
രാമനാട്ടുകര- വളാഞ്ചേരി, വളാഞ്ചേരി- കാപ്പിരിക്കാട് എന്നീ രണ്ട് പദ്ധതികളെ ഉള്‍പ്പെടുത്തി ദേശീയപാതാ 66 (പഴയ 17) ജില്ലയില്‍ വികസിപ്പിക്കുന്നതിനായി ടെന്‍ഡര്‍ ദേശീയപാത അതോറിറ്റി പുറപ്പെടുവിച്ചിരുന്നു. ജില്ലയിലെ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറും. മൂന്ന് മാസത്തിനകം നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് വിവരം.
തിരൂര്‍ താലൂക്കിലെ നടുവട്ടം വില്ലേജിലെ നഷ്ടപരിഹാര വിതരണമാണ് നടന്നത്. 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നഷടപരിഹാര വിതരണം. ദേശീയപാത ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപരിഹാരത്തിന് പുറമെ പുനരധിവാസത്തിനുള്ള സാമ്പത്തിക സഹായവും രാജ്യത്ത് ആദ്യമായി അനുവദിച്ചു എന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്.
2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം ഭൂമിക്കും, കെട്ടിടങ്ങളുള്‍പ്പെടെയുള്ള എല്ലാ നിര്‍മിതികള്‍ക്കും കാര്‍ഷിക വിളകള്‍ക്കും, മരങ്ങള്‍ക്കും പ്രത്യേകമായി വില നിര്‍ണയം നടത്തി സമശ്വാസപ്രതിഫലവും ചേര്‍ത്തുള്ള തുകയാണ് നഷ്ടപരിഹാരമായി നല്‍കിയത്.
Story Highlights – malappuram, national highway development
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here