‘മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലണമെന്ന സമീപനം ശരിയല്ല; സർക്കാർ തിരുത്തണം’: സിപിഐ
സർക്കാരിന്റെ മാവോയിസ്റ്റ് വേട്ടയിൽ നിലപാട് വ്യക്തമാക്കി സിപിഐ. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലണമെന്ന സമീപനം ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വെടിവച്ചു കൊന്നിട്ട് മാവോയിസ്റ്റുകളെ അവസാനിപ്പിക്കാം എന്നു കരുതുന്നില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
മാവോയിസ്റ്റ് സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന തരത്തിൽ ഒരു ഭീഷണിയല്ല. ഭീതി നിലനിർത്തേണ്ടത് പൊലീസിന്റെ ആവശ്യമാണ്. സർക്കാർ നിലപാട് തിരുത്തണം. വയനാട്ടിൽ ഏറ്റുമുട്ടൽ നടന്ന യാതൊരു ലക്ഷണവുമില്ല. വയനാടിൽ മരിച്ചയാളുടെ തോക്കിൽ നിന്ന് വെടി ഉതിർന്നിട്ടില്ല. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം വേണം. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് വർഷങ്ങളായിട്ടും കോടതിക്ക് മുന്നിൽ വരുന്നില്ലെന്നും കാനം പറഞ്ഞു.
ഏക ഇടതുപക്ഷ സർക്കാരിൻറെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ നിന്ന് സർക്കാർ പിന്മാറണം. തണ്ടർബോൾട്ട് ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെയല്ല. അതിന്റെ പ്രവർത്തനം കേരളത്തിൽ വേണ്ടെന്ന് തീരുമാനിക്കണം. ആളുകളെ വെടിവച്ചുകൊല്ലുകയെന്നത് സർക്കാരിന്റെ മിനിമം പരിപാടിയല്ലെന്നും കാനം വ്യക്തമാക്കി.
Story Highlights – Kanam rajendran, Maoist, Cpi, Cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here