തദ്ദേശഭരണ തെരഞ്ഞെടുപ്പ്; ചരിത്ര നേട്ടം ലക്ഷ്യം വച്ച് ബിജെപി
തദ്ദേശഭരണ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമെന്ന പ്രതീക്ഷയുമായാണ് ബിജെപിയും എന്‍ഡിഎയും രംഗത്തിറങ്ങുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പെടെ നിരവധി തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണം നേടാനാകുമെന്ന വിലയിരുത്തലിലാണ് ബിജെപി. അഴിമതി ആരോപണം ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതിന്റെ പ്രയോജനം നേട്ടമാകുമെന്നും ബിജെപി വിലയിരുത്തുന്നു.
2015 ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ബജെപി സഖ്യം നേടിയത്. 2010 ല്‍ കാസര്‍ഗോഡ് മൂന്നു പഞ്ചായത്തുകളില്‍ മാത്രം ഭരണവും പാലക്കാട് ഏറ്റവും വലിയ ഒറ്റകക്ഷിയുമായ ബിജെപി 2015ല്‍ നേടിയത് 16 ഗ്രാമപഞ്ചായത്തുകളുടെ ഭരണമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ അംഗബലം ആറില്‍ നിന്നും 34 ആയി ഉയര്‍ത്തി. കോഴിക്കോട് ഏഴും കൊല്ലത്തു അഞ്ചും തൃശൂരില്‍ ആറു കൗണ്‍സിലര്‍മാരും വിജയിച്ചു. ആകെ 807 ഗ്രാമപഞ്ചായത്ത് അംഗങ്ങളും 236 മുന്‍സിപ്പല്‍ അംഗങ്ങളും 51 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും 28 ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും മൂന്ന് ജില്ലാ പഞ്ചായത്ത് അംഗങ്ങളുമാണ് ബിജെപിക്കുള്ളത്. തിരുവനന്തപുരത്ത് നാലു പഞ്ചായത്തുകളില്‍ ഭരണം നേടി. ഈ വിജയം ആവര്‍ത്തിക്കുക മാത്രമല്ല കൂടുതല്‍ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ഭരണത്തിലെത്താന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
പാര്‍ട്ടി സംസ്ഥാന നേതൃനിരയലിലുണ്ടായ തര്‍ക്കവും വിള്ളലും തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാനുള്ള ഒരുക്കങ്ങളും ബിജെപി തുടങ്ങിക്കഴിഞ്ഞു. സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിപക്ഷത്തേക്കാള്‍ ഏറ്റവും കൂടുതല്‍ ആരോപണം ഉന്നയിച്ചതും പ്രതിഷേധം സംഘടിപ്പിച്ചതും ബിജെപിയാണ്. ഈ പ്രതിഷേധങ്ങള്‍ പാര്‍ട്ടിയിലെ താഴെതട്ടുവരെ സജീവമാക്കാന്‍ ഉപകരിച്ചുവെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണമാണ് ബിജെപി പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിലുള്ള അംഗബലം 34 ല്‍ നിന്നും 50 ലേക്ക് ഉയര്‍ത്തിയാല്‍ കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുക്കാം.
Story Highlights – Local body elections; BJP aims for historic achievement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here