നരിയംപാറയിലെ പീഡനം: പ്രതി മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ
കട്ടപ്പന നരിയംപാറയിലെ പീഡനക്കേസ് പ്രതി മനു മനോജിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ മനോജ്. ജയിലിലെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മനുവിന്റെ കുടുംബം ആവശ്യപ്പെട്ടു.
‘മനു മനോജും പെൺകുട്ടിയും പ്രണയത്തിലായിരുന്നു, പ്രായപൂർത്തിയായാൽ കല്യാണം നടത്താൻ രണ്ട് വീട്ടുകാരും ചേർന്ന് തീരുമാനിച്ചതാണ്, പെൺകുട്ടിയുടെ ബന്ധുവായ പൊലീസ് ഉദ്യോഗസ്ഥനാണ് കേസിന് പിന്നിൽ’- അച്ഛൻ പറഞ്ഞു.
രണ്ട് കുട്ടികളുടെ ജീവൻ എടുത്തത് ബിജെപിയുടെ രാഷ്ട്രീയക്കളിയാണെന്നും മനോജ് പറഞ്ഞു. ബിജെപിയുടെ നവമാധ്യമങ്ങളിലെ പ്രചാരണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നും മനോജ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും അച്ഛൻ അറിയിച്ചു. മരിച്ച മനു മനോജിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടക്കും.
കഴിഞ്ഞ മാസം 23 നാണ് പീഡനത്തിനിരയായ പെൺകുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ യുവതി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പെൺകുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ പൊലീസ് പിടികൂടുകയായിരുന്നു.
Story Highlights – manu manoj was killed by jail authorities says father
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here