ലൈഫ് മിഷൻ ക്രമക്കേട്; ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വിജിലൻസ്

ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ വിജിലൻസ് ഉടൻ ചോദ്യം ചെയ്യും. ഇതിനായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകും. ശിവശങ്കറിനെതിരെ നിർണായക മൊഴികൾ ലഭിച്ചതിന് പിന്നാലെയാണ് വിജിലൻസ് നീക്കം.
ലൈഫ് മിഷൻ ക്രമക്കേടിൽ നിർണായക സാക്ഷി മൊഴികളും, തെളിവുകളും ശേഖരിച്ചതിന് പിന്നാലെയാണ് കേസിലെ അഞ്ചാം പ്രതിയായ എം ശിവശങ്കറിനെ വിജിലൻസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ലൈഫ് മിഷൻ സി.ഇ.ഒ യുവി ജോസ്, വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനീയർ, സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് എന്നിവർ എം ശിവശങ്കറിനെതിരെ മൊഴി നൽകിയിരുന്നു.
യൂണിടാക്കുമായി ബന്ധപ്പെട്ട കരാറിനെ കുറിച്ച് എം. ശിവശങ്കറിന് മാത്രമാണ് അറിവുണ്ടായിരുന്നതെന്നാണ് യു.വി ജോസ് നൽകിയ മൊഴി. യൂണിടാകിനെ സഹായിക്കാൻ ശിവശങ്കർ പറഞ്ഞതായി എഞ്ചിനീയർ വിജിലൻസിനോട് വെളിപ്പെടുത്തിയിരുന്നു. കരാറിലെ ക്രമക്കേടും, കോഴ ഇടപാടുമടക്കം ശിവശങ്കർ എല്ലാം അറിഞ്ഞിരുന്നുവെന്ന് സ്വപ്നയും മൊഴി നൽകിയിരുന്നു. ഇതിന് പുറമെ ശിവശങ്കറിന്റെ സഹായത്തോടെ സ്വപ്‌നയും ചാർട്ടേഡ് അക്കൗണ്ടന്റും തുടങ്ങിയ ലോക്കറിൽ കണ്ടെത്തിയ പണം ലൈഫിലെ കോഴയാണെന്നും വിജിലൻസ് സ്ഥിരീകരിച്ചു. ശക്തമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ ഈയാഴ്ച തന്നെ ശിവശങ്കറിനെ ചോദ്യം ചെയ്യാൻ അനുമതി തേടി കോടതിയെ സമീപിക്കാനാണ് വിജിലൻസ് നീക്കം.
Story Highlights – M Shivashankar, vigilance, life mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here