ദീപാവലി ആഘോഷത്തിന് ശേഷം വായുമലിനീകരണം രൂക്ഷമായി ഉത്തരേന്ത്യന്‍ നഗരങ്ങള്‍

ദീപാവലി ആഘോഷത്തിന് ശേഷം വായുമലിനീകരണം രൂക്ഷമായി ഉത്തരേന്ത്യന്‍ നഗരങ്ങള്‍. പലയിടങ്ങളിലും അന്തരീക്ഷ മലിനീകരണ തോത് വര്‍ധിച്ചു. ഹരിത ട്രൈബ്യൂണലിന്റേത് അടക്കം പടക്ക നിരോധനം ഉണ്ടായിരിക്കെ വിലക്ക് ലംഘിച്ച് ഡല്‍ഹിയില്‍ ദീപാവലി ആഘോഷിച്ചതാണ് വായുമലിനീകരണം രൂക്ഷമാവന്‍ കാരണം. അന്തരീക്ഷ മലിനീകരണം, കൊവിഡ് വ്യാപനം എന്നിവ കാരണം ദീപാവലി ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അന്തരീക്ഷ മലിനീകരണ തോത് അതീവഗുരുതരാവസ്ഥയിലേക്ക് നീങ്ങിയതാണ് നിയന്ത്രണം പ്രഖ്യാപിക്കാന്‍ കാരണം.
നവംബര്‍ 30 വരെ ഡല്‍ഹി എന്‍സിആര്‍ പരിധിയില്‍ പടക്കങ്ങള്‍ നിരോധിച്ചെങ്കിലും, നഗരത്തിലെ പലയിടങ്ങളിലും വിലക്ക് ലംഘിച്ച് പടക്കം പൊട്ടിച്ചാണ് ദീപാവലി ആഘോഷിച്ചത്. ഒരു രാത്രി കൊണ്ട് വായു ഗുണനിലവാര സൂചിക 339 ല്‍ നിന്ന് 400 ന് മുകളിലെത്തി എത്തി. ആനന്ദ് വിഹാര്‍ മേഖലയിലാണ് വായുമലിനീകരണം ഏറ്റവും രൂക്ഷമായത്. ആനന്ദ് വിഹാര്‍ മേഖലയില്‍ വായു ഗുണനിലവാര സൂചിക 481 ആണ് രേഖപ്പെടുത്തിയത്. ഐടിഒ, ലോധി റോഡ്, ഗാസിയാബാദ് എന്നിവിടങ്ങളില്‍ സ്ഥിതിയും സമാനമാണ്. ഡല്‍ഹി എന്‍സിആര്‍ പരിധിയില്‍ വരുന്ന ഗ്രേറ്റര്‍ നോയിഡ, ഫരീദബാദ്, ഗുരുഗ്രാം എന്നിവിടങ്ങളില്‍ അന്തരീക്ഷം മോശം അവസ്ഥയിലാണ്. മൂന്നാംഘട്ട കൊവിഡ് രോഗവ്യാപനത്തിന് പ്രധാനകാരണം വായുമലിനീകരണമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
Story Highlights – Air pollution intensifies in North Indian cities after Diwali celebrations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here