ശിവശങ്കറിന് കുരുക്ക് മുറുക്കി സിബിഐ ; ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് കുരുക്ക് മുറുക്കി സിബിഐ. ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയത് ലൈഫ് കോഴയെന്ന ഇഡി വെളിപ്പെടുത്തലിന് പിന്നാലെയാണിത്.
ലൈഫ് മിഷന്‍ കേസില്‍ എം.ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴിയെടുത്തത്. മറ്റ് ഏജന്‍സികള്‍ക്ക് നല്‍കിയ അതേ മൊഴിയാണ് സിബിഐയുടെ ചോദ്യങ്ങള്‍ക്കും വേണുഗോപാല്‍ നല്‍കിയത്. സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയത് ലൈഫ് കോഴയാണെന്ന ഇഡിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് സിബിഐ നീക്കം. ഇതുസംബന്ധിച്ച രേഖകളും മൊഴികളും സിബിഐ സംഘം പരിശോധിച്ചിരുന്നു.
അതേസമയം, ഹൈക്കോടതി അന്വേഷണത്തിന് ഏര്‍പ്പെടുത്തിയ സ്റ്റേ നീങ്ങിയാലുടന്‍ ശിവശങ്കറിനെ ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. ഡിസംബര്‍ ആദ്യ വാരത്തോടെ സ്റ്റേ നീക്കികിട്ടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കേസില്‍ ഡിജിറ്റല്‍ തെളിവുകളുടെ ശേഖരണത്തിനൊപ്പം ലൈഫ് മിഷന്‍ സിഇഒ യു.വി ജോസ്, തൃശൂര്‍ കോര്‍ഡിനേറ്റര്‍, വടക്കാഞ്ചേരി നഗരസഭ സെക്രട്ടറി എന്നിവരുടെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ ഹൈക്കോടതിയുടെ സ്റ്റേ പൂര്‍ണമായും നീങ്ങിയാല്‍ സിബിഐ അറസ്റ്റിലേക്ക് അടക്കം നീങ്ങാനും സാധ്യതയുണ്ട്.
Story Highlights – CBI recorded the statement of Shivshankar’s chartered accountant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here