നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്റെ സെക്രട്ടറിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി
നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ ബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറായി. അഞ്ച് മണിക്കൂര്‍ നേരത്തെ വിശദമായ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമാണ് ബി പ്രദീപ് കുമാര്‍ മടങ്ങിയത്. മൊഴിയുടെ വിശദാംശങ്ങള്‍ അന്വേഷണ സംഘം നാളെ കോടതിയില്‍ സമര്‍പ്പിക്കും.
Read Also : നടിയെ ആക്രമിച്ച കേസ്; കെ.ബി ഗണേഷ്‌കുമാറിന്റെ പിഎ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും
കാസര്‍ഗോഡ് സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി ബി പ്രദീപ് കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ രാവിലെ 11 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു. നവംബര്‍ 19 വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി നിര്‍ദേശമുള്ളതിനാല്‍ കോടതി അനുവാദത്തോടെ മാത്രമേ പ്രദീപിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കൂ.
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷന്‍ സാക്ഷിയായ തൃക്കണ്ണാട് സ്വദേശി വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഗണേഷ് കുമാര്‍ എംഎല്‍എയുടെ സഹായി ബി പ്രദീപ് കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്‍പില്‍ ഹാജറായത്.
എയര്‍ ഇന്ത്യ വിമാനത്തില്‍ കഴിഞ്ഞ ജനുവരി 24 ന് കാഞ്ഞങ്ങാട് എത്തിയ പ്രദീപ് കുമാര്‍ വിപിന്‍ ലാലിന്റെ വീട്ടിലും അമ്മാവന്‍ ജോലി ചെയ്യുന്ന ജ്വല്ലറിയിലുമെത്തിയിരുന്നു. ദിലീപിന്റെ വക്കീല്‍ ഗുമസ്തനെന്ന് പരിചയപ്പെടുത്തിയ ശേഷം കേസില്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കാനും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഭീഷണി കത്തുകളും വന്നതോടെയാണ് കഴിഞ്ഞ സെപ്തംബര്‍ 26 ന് വിപിന്‍ ലാല്‍ ബേക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. കേസില്‍ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും പരിശോധിച്ച ശേഷമാണ് പ്രദീപിന്റെ സാന്നിധ്യം പൊലീസ് കണ്ടെത്തിയത്.
Story Highlights – actress attack case, interrogation of k b Ganesh Kumar’s secretary is over
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here