നടിയെ ആക്രമിച്ച കേസ്; കെ.ബി ഗണേഷ്‌കുമാറിന്റെ പിഎ പൊലീസിന് മുൻപിൽ ഹാജരായി

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കെ. ബി ഗണേഷ് കുമാർ എം.എൽ.എയുടെ പിഎ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായി. കാസർഗോഡ് ജില്ലാ സെഷൻസ് കോടതി നിർദേശ പ്രകാരമാണ് പ്രദീപ് കുമാർ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിക്ക് മുൻപിൽ ഹാജരായത്.
നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂഷൻ സാക്ഷിയായ തൃക്കണ്ണാട് സ്വദേശി വിപിൻ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഗണേഷ് കുമാർ എം.എൽ.എയുടെ സഹായി പ്രദീപ് കുമാർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായത്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രദീപിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. നവംബർ 19 വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി നിർദേശമുള്ളതിനാൽ കോടതി അനുവാദത്തോടെ മാത്രമേ പ്രദീപിനെ അറസ്റ്റ് ചെയ്യാൻ സാധിക്കൂ.
എയർ ഇന്ത്യ വിമാനത്തിൽ ഇക്കഴിഞ്ഞ ജനുവരി 24 ന് കാഞ്ഞങ്ങാട് എത്തിയ പ്രദീപ് കുമാർ വിപിൻ ലാലിന്റെ വീട്ടിലും അമ്മാവൻ ജോലി ചെയ്യുന്ന ജ്വല്ലറിയിലുമെത്തിയിരുന്നു. ദിലീപിന്റെ വക്കീൽ ഗുമസ്തനെന്ന് പരിചയപ്പെടുത്തിയ ശേഷം കേസിൽ ദിലീപിന് അനുകൂലമായി മൊഴി നൽകാനും ആവശ്യപ്പെട്ടു. തുടർന്ന് ഭീഷണി കത്തുകളും വന്നതോടെയാണ് കഴിഞ്ഞ സെപ്റ്റംബർ 26 ന് വിപിൻ ലാൽ ബേക്കൽ പൊലീസിൽ പരാതി നൽകിയത്. കേസിൽ ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ഹോട്ടലിൽ നൽകിയ തിരിച്ചറിയൽ രേഖകളും പരിശോധിച്ച ശേഷമാണ് പ്രദീപിന്റെ സാന്നിധ്യം പൊലീസ് കണ്ടെത്തിയത്. ഭീഷണി കത്തുകൾ അയച്ചതിലും ഫോൺ കോണുകളെ സംബന്ധിച്ചും പ്രദീപിനുള്ള പങ്ക് വിശദമായി അന്വേഷിക്കുകയാണ്.
Story Highlights – actress attack case, K B Ganesh Kumar
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here