നാളെ ടീം ഇന്ത്യക്ക് അഭിമാന പോരാട്ടം; ടീം ഇലവനിൽ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് സൂചന

ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ മൂന്നാം ഏകദിനം നാളെ. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട ഇന്ത്യക്ക് നാളത്തെ മത്സരം അഭിമാന പോരാട്ടമാണ്. അതും പരാജയപ്പെട്ടാൽ ഇന്ത്യയുടെ മൊറാലിനെ അത് ഗുരുതരമായി ബാധിക്കും. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും മത്സരം വിജയിക്കുകയാവും ടീം ഇന്ത്യയുടെ ലക്ഷ്യം. കാൻബറയിൽ ഇന്ത്യൻ സമയം രാവിലെ 9.10നാണ് മത്സരം.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബാറ്റ്സ്മാന്മാരാണ് മത്സരഫലം നിർണയിച്ചത്. ബൗളർമാർക്ക് യാതൊരു സഹായവും നൽകാത്ത സിഡ്നിയിലെ പിച്ചിൽ ബൗളർമാരെല്ലാം തല്ലുവാങ്ങി. രണ്ട് കളിയിലെ ടോസും നിർണായകമായി. ഓസീസാണ് കഴിഞ്ഞ മത്സരങ്ങളിൽ ടോസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത് പിച്ചിൻ്റെ ആനുകൂല്യം മുതലെടുത്ത് കൂറ്റൻ സ്കോർ നേടിയ ഓസ്ട്രേലിയ ഇന്ത്യൻ ബാറ്റ്സ്മാന്മാരുടെ പിഴവുകൾ മുതലെടുത്താണ് വിജയിച്ചത്. രോഹിത് ശർമ്മയെ പോലെ ഒരു ബാറ്റ്സ്മാൻ്റെ അഭാവം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ് നൽകിയത്. ബൗളർമാർ ഫോമിൽ അല്ലായിരുന്നു എന്ന് പറയാമെങ്കിലും കുറേയൊക്കെ പിച്ചിൻ്റെയും പ്രശ്നമാണ്. കേവലം നാല് ഓവറുകൾ എറിഞ്ഞ ഹർദ്ദിക്കും ആദ്യ മത്സരത്തിൽ കളിച്ച സ്റ്റോയിനിസും പിച്ചിൽ എങ്ങനെ പന്തെറിയണമെന്ന് തെളിയിച്ചിട്ടും മറ്റുള്ളവർ അത് പിന്തുടർന്നില്ല. ഇതോടൊപ്പം വിരാട് കോലിയുടെ മീഡിയോക്കർ ക്യാപ്റ്റൻസിയും ഇന്ത്യയുടെ പരാജയത്തിൽ ഒരു കാരണമായി.
Read Also : റൺമല താണ്ടാനാവാതെ ഇന്ത്യ; ഓസ്ട്രേലിയക്ക് ജയം, പരമ്പര
ടെസ്റ്റ് മത്സരങ്ങളിലേക്കുള്ള തയ്യാറെടുപ്പായി ബുംറ, ഷമി എന്നിവർക്ക് പരിമിത ഓവർ പരമ്പരകളിലെ ചില മത്സരങ്ങളിൽ വിശ്രമം നൽകുമെന്ന് കോലി പറഞ്ഞിരുന്നു. അതും ഒരുവരുടെ ഫോമും പരിഗണിച്ച് ഇവരിൽ ആരെങ്കിലും നാളെ പുറത്താവും. നടരാജൻ അരങ്ങേറാൻ സാധ്യതയുണ്ട്. സെയ്നിയെ പുറത്തിരുത്താനും സാധ്യത കാണുന്നു. അങ്ങനെയെങ്കിൽ ദീപക് ചഹാർ എത്തും. ആകെ നിരാശപ്പെടുത്തിയ യുസ്‌വേന്ദ്ര ചഹാലിനു പകരം കുൽദീപ് യാദവിന് അവസരം ലഭിക്കാനും ഇടയുണ്ട്. മായങ്ക് അഗർവാളിനു പകരം മനീഷ് പാണ്ഡെ എത്തി ലോകേഷ് രാഹുലിനെ ഓപ്പണിംഗിലേക്ക് മാറ്റുന്നതും നല്ല ചോയ്സാണ്. സിഡ്നി മാറി കാൻബറ ആയതുകൊണ്ട് തന്നെ പിച്ചിൻ്റെ സ്വഭാവം പരിഗണിച്ചാവും മാറ്റങ്ങൾ.
Story Highlights – australia india 3rd odi tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here