വിവാദങ്ങളില്‍ പ്രതികരിക്കേണ്ടതില്ലെന്ന നിലപാടില്‍ ഗണേഷ് കുമാര്‍ എംഎല്‍എ
ഒന്നിന് പിറകേ ഒന്നായി വിവാദങ്ങളിലാണ് ഗണേഷ് കുമാറും എംഎല്‍എയുടെ ഓഫിസും. വിവാദങ്ങളെത്ര വന്നാലും മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന വാശിയിലാണ് എംഎല്‍എ തുടര്‍ച്ചയായ രണ്ടാം തവണയും എംഎല്‍എ ഓഫീസില്‍ പൊലീസ് കയറിയത് വരും ദിവസങ്ങളില്‍ ഇടത് മുന്നണിയില്‍ ചൂട് പിടിച്ച ചര്‍ച്ചയാവും.
രണ്ടാഴ്ച മുന്‍പ് വരെ ഇടതു മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഗണേഷ് കുമാര്‍ എംഎല്‍എ. ഓഫിസ് സെക്രട്ടറിയായ പ്രദീപ് കോട്ടാത്തലയെ തന്റെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗണേഷ് ച്രചാരണങ്ങളില്‍ നിന്ന് പിറകിലേക്ക് വലിഞ്ഞു. ഓഫിസില്‍ നിന്നും അറസ്റ്റ് ചെയ്തതിലെ അതൃപ്തിയും മുന്നണിയെ അറിയിച്ചു. അതിനിടയില്‍ പഴയ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ ശരണ്യ മനോജ് അടുത്ത വെടി പൊട്ടിച്ചു. വീണ്ടും ഗണേഷ് പ്രതിരോധത്തിലായി. മാധ്യമങ്ങളില്‍ നിന്ന് മുങ്ങി നടന്ന പത്തനാപുരം എംഎല്‍എ ഏറെ ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെയാണ് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗത്തിനെത്തിയത്. അതിന് പിന്നാലെ ഓഫീസില്‍ പൊലീസ് റെയ്ഡും. അതൃപ്തി അറിയിച്ചിട്ടും ചെവിക്കൊള്ളാത്തതെന്തെന്ന് വരും ദിവസങ്ങളില്‍ ചര്‍ച്ചയാവും.
ഭരണകക്ഷിയിലെ കരുത്തനായ എംഎല്‍എയുടെ വസതിയില്‍ തുടര്‍ച്ചയായി ഉണ്ടാവുന്ന പൊലീസ് നടപടികളില്‍ കേരള കോണ്‍ഗ്രസ് ബിയ്ക്കും അമര്‍ഷമുണ്ട്. അടുത്ത ദിവസം മുതല്‍ മുന്നണിയുടെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ ഗണേഷ് ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണണം. ഒപ്പം ഇനിയെത്ര നാള്‍ കൂടി എംഎല്‍എ മാധ്യമങ്ങളില്‍ നിന്ന് ഒളിച്ചു കളിക്കുമെന്നും.
Story Highlights – Ganesh Kumar MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here