തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 1850 പ്രശ്നബാധിത ബൂത്തുകള്‍; വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ 1850 പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കണ്ണൂര്‍ ജില്ലയിലാണു ഏറ്റവും കൂടുതല്‍ പ്രശ്ന ബാധിത ബൂത്തുകളുള്ളത്. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. സംസ്ഥാന പൊലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടി. ഏറ്റവും കൂടുതല്‍ പ്രശ്ന സാധ്യതാ ബൂത്തുകളുള്ളത് കണ്ണൂരാണ്-785. കുറവ് പത്തനംതിട്ട ജില്ലയിലും-5. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്ന് കണ്ടെത്തുന്ന പ്രശ്നാ സാധ്യതാ ബൂത്തുകളിലും കമ്മീഷന്റെ ചെലവില്‍ വിഡിയോഗ്രാഫി നടത്തും. വെബ്കാസ്റ്റിംഗ് നിശ്ചയിച്ചിട്ടില്ലാത്ത ബൂത്തുകളിലാണ് വോട്ടെടെുപ്പ് വിഡിയോയില്‍ ചിത്രീകരിക്കുക.
കമ്മീഷന്‍ വെബ്കാസ്റ്റിംഗോ വിഡിയോ ഗ്രാഫിയോ ഏര്‍പ്പെടുത്താത്ത ബൂത്തുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സ്വന്തം ചെലവില്‍ വിഡിയോഗ്രാഫി നടത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോട് അനുമതി തേടാം. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് വിഡിയോഗ്രാഫര്‍മാരെ നിയോഗിക്കുക. തദ്ദേശഭരണ തെരഞ്ഞെടുപ്പ് കഴിയുന്നതു വരെ സ്ഥാനാര്‍ത്ഥികള്‍ ജോലിയുടെ ഭാഗമായോ അല്ലാതയോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. സ്ഥാനാര്‍ത്ഥികള്‍ ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യുന്നതും സ്ഥാനാര്‍ത്ഥികളായ ആശാ വര്‍ക്കര്‍മാര്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നതും വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന് വിലയിരുത്തിയാണ് നിര്‍ദേശം. ഇതിനായി പകരം സംവിധാനം ഒരുക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.
Story Highlights – Proposal to install webcasting system in problem booths
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here