വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കൈമാറാന്‍ എന്‍ഐഎ കോടതിയുടെ അനുമതി; ലൈഫ് മിഷന്‍ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം ദ്രുതഗതിയില്‍

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ കൈമാറാന്‍ എന്‍ഐഎ കോടതി അനുമതി നല്‍കിയതോടെ ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം വീണ്ടും ദ്രുതഗതിയിലായി. സി ഡാക്കില്‍ നിന്ന് വിവരങ്ങള്‍ വിജിലന്‍സിന് ലഭിക്കുന്നതോടെ അന്വേഷണത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കും. സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനവുമായി ബന്ധപ്പെട്ടും വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ ഔദ്യോഗിക രഹസ്യവിവരങ്ങള്‍ ശിവശങ്കര്‍ സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതികള്‍ക്ക് കൈമാറിയെന്നായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ഇത് തെളിയിക്കുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ കിട്ടിയിട്ടുണ്ടെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിനു ഈ വാട്സ്ആപ്പ് സന്ദേശങ്ങള്‍ അനിവാര്യമെന്നായിരുന്നു വിജിലന്‍സ് നിലപാട്.
വാട്സ്ആപ്പ് സന്ദേശങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. വിജിലന്‍സ് അപേക്ഷയില്‍ വാട്സ്ആപ്പ് സന്ദേശങ്ങളടക്കം കൈമാറാന്‍ കോടതി അനുമതി നല്‍കി. സ്വപ്ന സുരേഷ്, സന്ദീപ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ വാട്‌സ്ആപ്പ് സന്ദേശങ്ങളാകും വിജിലന്‍സ് പരിശോധിക്കുക. ഒരാഴ്ചയ്ക്കുള്ളില്‍ സി ഡാക്കില്‍ നിന്ന് വിവരങ്ങള്‍ വിജിലന്‍സിന് ലഭിക്കും.
എം. ശിവശങ്കര്‍, സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ കോള്‍ രേഖകള്‍ പരിശോധിക്കാനും വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. ഇത് അന്വേഷിക്കുന്നതിലൂടെ ലൈഫ് മിഷനുമായി ബന്ധപ്പെട്ട കമ്മീഷന്‍ ഇടപാടിലെ ഗൂഢാലോചനയില്‍ ആരൊക്കെ പങ്കെടുത്തിട്ടുണ്ടെന്നു അറിയാമെന്നാണ് വിജിലന്‍സ് കരുതുന്നത്. ഐടി വകുപ്പിന് കീഴിലെ സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷിന് നിയമനം നല്‍കിയതിലും വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
സ്വപ്ന സുരേഷ് ബികോം വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയെന്നും ഇതിലൂടെ സര്‍ക്കാര്‍ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നും കന്റോണ്‍മെന്റ് പൊലീസ് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കേസന്വേഷണം വിജിലന്‍സിന് കൈമാറിയത്. വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ കേസടുത്ത് അന്വേഷണം ആരംഭിക്കും.
Story Highlights – Vigilance probe, Life Mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here