ആന്ധ്രയിലെ അജ്ഞാത രോഗം; കുടിവെള്ളത്തിൽ കലർന്ന ലോഹാംശം മൂലമെന്ന് പ്രാഥമിക കണ്ടെത്തൽ

ആന്ധ്രാപ്രദേശിലെ എലുരുവില്‍ പടർന്നു പിടിച്ച അജ്ഞാത രോഗത്തിന് കാരണം കുടിവെള്ളത്തിലും പാലിലും കലര്‍ന്ന ലോഹാംശമാണെന്ന് പ്രാഥമിക കണ്ടെത്തല്‍. നിക്കല്‍, ലെഡ് തുടങ്ങിയ ലോഹങ്ങളുടെ സാന്നിധ്യമാണ് വെള്ളത്തിലും പാലിലും കണ്ടെത്തിയത്. എയിംസില്‍ നിന്നുളള ഡോക്ടര്‍മാരുള്‍പ്പെടെയുള്ള വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.
പരിശോധനയ്ക്കായി ലോകാരോഗ്യസംഘടനാ പ്രതിനിധികളും എലുരുവില്‍ എത്തിയിരുന്നു. വിദഗ്ധസംഘം നടത്തിയ പരിശോധനയില്‍ രോഗികളുടെ ശരീരത്തിലും പ്രദേശത്ത് നിന്ന് ശേഖരിച്ച കുടിവെള്ള സാംപിളുകളിലും കൂടിയ അളവില്‍ ലോഹത്തിന്റെ അംശം കണ്ടെത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജിയില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണെന്നും അതിലെ ഫലം കൂടി അറിഞ്ഞാല്‍ മാത്രമേ അന്തിമനിഗമനത്തില്‍ എത്താന്‍ കഴിയുവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ശനിയാഴ്ച മുതലാണ് എലുരുവിലെ നഗരമേഖലയില്‍ താമസിക്കുന്ന ആളുകള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രകടമായിത്തുടങ്ങിയത്. അപസ്മാരവും ഓക്കാനവും കൊണ്ട് ആളുകൾ ബോധരഹിതരായി വീഴുകയായിരുന്നു. 300ലധികം കുട്ടികളെയുൾപ്പെടെ 450ഓളം ആളുകൾക്കാണ് രോഗം പിടികൂടിയത്. 45കാരനായ ഒരാൾ മരണപ്പെടുകയും ചെയ്തു. രോഗബാധിതർക്ക് രക്തപരിശോധനയും സിടി സ്കാനും നടത്തിയെങ്കിലും അസുഖമെന്തെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
Story Highlights – Heavy metal content in water caused mysterious disease in Andhra Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here