Advertisement

അരങ്ങേറ്റ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 17കാരൻ പയ്യന്റെ ചെറുത്തുനില്പ്; പാർത്ഥിവിനെ ഓർമിക്കുമ്പോൾ: ഫേസ്ബുക്ക് കുറിപ്പ്

December 9, 2020
Google News 1 minute Read
parthiv patel retires facebook

അതിജീവനമെന്നാൽ എന്താണെന്നു ചോദിക്കുന്നവരെ ഒരു ടെസ്റ്റ്‌ മത്സരത്തിന്റെ അവസാനദിവസം ഗാലറിയിലെത്തിക്കണം. അവിടെ അഞ്ചുദിവസത്തെ പഴക്കം ശരീരത്തിലേല്പിച്ച മുറിവുകളിൽനിന്നും രക്തം വിഷമായൊഴുക്കുന്ന പിച്ചിനോടും വിജയം പിടിച്ചെടുക്കാനായി ഏതറ്റംവരെയും പോകാൻ തയ്യാറാകുന്ന ബൗളർമാരോടും മല്ലടിച്ചു ടീമിനെ ആശ്വാസത്തിന്റെ മറുകരയെത്തിക്കാൻ പോരാടുന്ന ബാറ്റ്സ്മാനെ കാട്ടി അവരോടു പറയണം, ടെസ്റ്റ്‌ ക്രിക്കറ്റിന്റെ സൗന്ദര്യമാണ് അതിജീവനമെന്ന്. ഏതു ഫാസ്റ്റ് ഫുഡ്‌ കാലത്തും ടെസ്റ്റ്‌ മത്സരങ്ങളുടെ മുന്നിൽ ഒരു ക്രിക്കറ്റ്‌ പ്രേമിയെ തളച്ചിടുന്ന ഗെയിമിന്റെ വശ്യസൗന്ദര്യം.

വിരസമായ സമനിലകളും ഏകപക്ഷീയ വിജയങ്ങളും നിറഞ്ഞ പാതയിലൂടെയുള്ള ഒരുപാടുനാളത്തെ സഞ്ചാരത്തിനു ശേഷമാകും ടെസ്റ്റ്‌ ക്രിക്കറ്റ്‌ അത്തരമൊരു നെയിൽ ബൈറ്റിങ് പോരാട്ടത്തെ സന്ധിക്കുക. ബാറ്റസ്മാന്റെ സ്‌പൈനൽ കോർഡിലൂടെ തണുപ്പു സമ്മാനിച്ചു കടന്നുപോകുന്ന ഒരു ബൌളിംഗ് സ്‌പെൽ, അതല്ലെങ്കിൽ ഇംഗ്ലീഷ് വില്ലോയുടെ ബലം വ്യക്തമാക്കുന്ന ഒരു ചെറുത്തുനിൽപ്, നൂല്പാലത്തിലൂടെയുള്ള യാത്രയിലെന്നപോലെ മാറിമറിയുന്ന ഭാഗ്യനിർഭാഗ്യങ്ങൾ. അവയിലൂടെ ടെസ്റ്റ്‌ ക്രിക്കറ്റ്‌ ഇപ്പോഴും പ്രേക്ഷകന് ആവേശകരമായ മത്സരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

പതിനെട്ടു വർഷങ്ങൾക്ക്മുൻപ് ടെന്റ് ബ്രിഡ്ജിലെ ഇരുപത്തിരണ്ടുവാരയിൽ ഫ്ലിന്റോഫിന്റെയും ഹൊഗ്ഗാർഡിന്റെയും ഹാമിസന്റെയും ഡൊമിനിക് കോർക്കിന്റെയും പേസ് ആക്രമണങ്ങളെ അതിജീവിച്ച് സമനിലയെന്ന ആശ്വാസതീരത്തേക്കു സ്വന്തം ടീമിനെ നയിക്കുമ്പോൾ “പാർഥിവ് പട്ടേൽ” എന്ന പതിനേഴുവയസ്സുകാരൻ പയ്യന് ഒരന്താരാഷ്ട്ര ടെസ്റ്റ്‌ മത്സരത്തിന്റെപോലും പരിചയസമ്പത്ത് അവകാശപ്പെടാനുണ്ടായിരുന്നില്ല. പക്ഷേ അവന്റെ പോരാട്ടമായിരുന്നു ആ മത്സരത്തെ ആവേശഭരിതമാക്കിയത്, ആ മത്സരത്തെ ഇന്നും ഓർമയിൽ സൂക്ഷിക്കാൻ പ്രേരിപ്പിക്കുന്നതും.
2002ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ രണ്ടാം മത്സരം എഡ്ജ്ബാസ്റ്റണിലെ ടെന്റ് ബ്രിഡ്ജിൽ അരങ്ങേറുകയാണ്. ആദ്യടെസ്റ്റിലെ പരാജയം നൽകിയ ക്ഷീണം മാറ്റാനായിറങ്ങിയ ഇന്ത്യൻ ടീം നായകൻ സൗരവ് ഗാംഗുലി ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു. തുടക്കത്തിൽതന്നെ ഓപ്പണർ വസീം ജാഫറിനെയും സ്കോർ നൂറിലെത്തുമ്പോഴേക്കും വിശ്വസ്തരായ രാഹുൽ ദ്രാവിഡിനെയും സച്ചിൻ ടെണ്ടുൽക്കറിനെയും നഷ്ടമായെങ്കിലും വീരേന്ദർ സെവാഗും നായകൻ സൗരവ് ഗാംഗുലിയും ചേർന്ന് ഇന്ത്യൻ ഇന്നിംഗ്‌സിനെ മുന്നോട്ടുനയിച്ചു. സെഞ്ചുറി നേടിയ സെവാഗും അർധസെഞ്ചുറി നേടിയ ഗാംഗുലിയും പുറത്തായശേഷം പെയ്ത മഴയ്ക്കുശേഷം വാലറ്റത്തു ഹർഭജൻ സിംഗ് വെറും മുപ്പത്തിയേഴു പന്തുകളിൽനിന്നും അൻപത്തിനാലു റണ്ണുകൾ നേടി അടിച്ചു തകർത്തതോടെ ഇന്ത്യയുടെ ഒന്നാമിന്നിങ്സ്‌ മുന്നൂറ്റി അൻപത്തിയേഴു റണ്ണുകളെന്ന ഭേദപ്പെട്ട നിലയിൽ അവസാനിച്ചു.

ടെന്റ് ബ്രിഡ്ജിലെ പിച്ചിൽ ഭൂതങ്ങൾ ഒന്നും തന്നെ അവശേഷിച്ചിരുന്നില്ല. മഴ മൂലം ഭൂരിഭാഗം ദിവസത്തെ കളിയും നഷ്ടപെട്ട രണ്ടാം ദിനത്തിനുശേഷം ഇംഗ്ലീഷ് ബാറ്റസ്മാൻമാർ മത്സരം അവരുടെ വരുതിയിലാക്കുകയായിരുന്നു. വെറും മൂന്നു റണ്ണുകൾമാത്രമകലെ ഇരട്ടശതകം നഷ്ടമായ മൈക്കൽ വോണും അർധസെഞ്ചുറി നേടിയ മാർക്ക്‌ ബുച്ചറും ചേർന്ന് ഇംഗ്ലീഷ് സ്കോർബോർഡ് വേഗത്തിൽ ചലിപ്പിച്ചതോടെ ഇന്ത്യൻ ടോട്ടലിന്റെ വലിപ്പം അതിനേക്കാൾ വേഗത്തിൽ കുറഞ്ഞുതുടങ്ങി. മൂന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിന് വെറും പതിനാലു റണ്ണുകൾ മാത്രം അകലെയായിരുന്നു ഇംഗ്ലീഷ് ടോട്ടൽ. മുൻനിര നൽകിയ മുൻ‌തൂക്കം മുതലാക്കി നാലാം ദിവസം ക്രെയ്ഗ് വൈറ്റും വിക്കെറ്റ് കീപ്പർ അലക് സ്റ്റുവർട്ടും ഇന്ത്യൻ ബൌളിംഗ് നിരയെ തലങ്ങും വിലങ്ങും പായിച്ചതോടെ ഇംഗ്ലീഷ് സ്കോർ കുതിച്ചുയരാൻ തുടങ്ങി. വിരസമായ ഒരു സമനിലയിൽ അവസാനിക്കുമെനന്നു കരുതിയ മത്സരത്തിനു പതിയെ ജീവൻ വെയ്ക്കുകയായിരുന്നു. ഇന്ത്യയുടെ പ്രധാന ബൗളർമാരുടെയെല്ലാം ഇക്കോണമി റേറ്റ് നാലിനടുത്തോ അതിലധികമോ ആയിരുന്നു നാലാം ദിനം ചായക്കു ശേഷം 617 റണ്ണുകളിൽ ആതിഥേയരുടെ ഒന്നാമിന്നിങ്‌സ് അവസാനിക്കുമ്പോഴേക്കും മത്സരത്തിന്റെ ഗതി പതിയെ മാറുവാൻ തുടങ്ങിയിരുന്നു. മഴയും നാലുദിവസത്തെ പഴക്കവും ചേർന്നു നശിപ്പിച്ചു തുടങ്ങിയ പിച്ചിൽ നാലു സെഷനുകൾ പിടിച്ചുനിൽകുക അത്ര എളുപ്പമായിരുന്നില്ല. മാത്രമല്ല ഇംഗ്ലണ്ടിനെ ഒരുതവണകൂടി ബാറ്റിങിനിറക്കാൻ ഇന്ത്യയ്ക്ക് കുറഞ്ഞത് 260 റണ്ണുകളെങ്കിലും നേടേണ്ടതുണ്ടായിരുന്നു.

ഇന്ത്യയുടെ തുടക്കം ഒട്ടും തന്നെ ശുഭകരമായിരുന്നില്ല. ആദ്യ ഇന്നിങ്സിലെ സെഞ്ച്വറിവീരൻ സെവാഗ് പൂജ്യത്തിനും ടീം സ്കോർ പതിനൊന്നിൽ മാത്രം നിൽക്കേ വസീം ജാഫറും പുറത്തായതോടെ ഇന്ത്യൻ ബാറ്റിംഗ് പ്രതിരോധത്തിലായി. പക്ഷേ ദ്രാവിഡും സച്ചിനും ചേർന്ന 163 റൺസിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ട് ടീമിനു പ്രതീക്ഷകൾ നൽകി. സെഞ്ചുറിക്കരികെ തൊണ്ണൂറ്റിരണ്ടു റൺസെടുത്ത സച്ചിനെ മൈക്കൽ വോൺ പുറത്താക്കിയെങ്കിലും പിന്നീടുവന്ന ഗാംഗുലിയും ദ്രാവിഡിനൊപ്പം ക്രീസിൽ നങ്കൂരമിട്ടതോടെ വീണ്ടും ഇംഗ്ലീഷ് വിജയപ്രതീക്ഷകൾക്കു മങ്ങലേറ്റുതുടങ്ങി. ഒന്നാമിന്നിങ്‌സിലെ കടം വീട്ടാനായെങ്കിലും സെഞ്ചുറി നേടിയ ദ്രാവിഡും, പിന്നാലെ വന്ന ലക്ഷ്മണും സെഞ്ചുറിക്ക് വെറും ഒരുറൺ മാത്രമകലെ ഗാംഗുലിയും പുറത്താകുമ്പോഴും ഇന്ത്യ അപകടനില തരണം ചെയ്തിരുന്നില്ല. ബാറ്റിങ്ങിലെ മഹാരഥൻമാരെല്ലാം പവലിയനിൽ തിരികെയെത്തിയപ്പോഴും മത്സരം അവസാനിക്കാൻ നാൽപതോളം ഓവറുകൾ ബാക്കിനിൽകെ വെറും നൂറ്റിപതിനെട്ടു റണ്ണുകളുടെ മുൻ‌തൂക്കം മാത്രമേ ഇന്ത്യക്കുണ്ടായിരുന്നുള്ളൂ.

Read Also : പാർത്ഥിവ് പട്ടേൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ബാറ്റിംഗ് ക്രീസിലേക്കു നടന്നടുക്കുമ്പോൾ തീർച്ചയായും ആ പതിനേഴുവയസ്സുകാരന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടിയിരിക്കണം. സഭാകമ്പമെന്നത് എത്ര ഭയാനകമായ ഒരു അനുഭവമാണെന്ന് അവൻ തിരിച്ചറിഞ്ഞിരിക്കണം. ആദ്യ ഇന്നിങ്സിൽ ഒരു റൺപോലും നേടാനാകാതെ പവലിയനിലേക്കു മടങ്ങിയത്, ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ മൈക്കൽ വോൺ വെറും മുപ്പതു റണ്ണുകളിൽ നിൽക്കേ ഹർഭജന്റെ പന്തിൽ താൻ വിട്ടുകളഞ്ഞത്. മത്സരത്തിലെ തന്റെ ഓരോ പിഴവും അവന്റെ മുന്നിലൂടെ ദൃശ്യങ്ങളായി കടന്നുപോയിരിക്കണം. ഒരുപക്ഷെ ഇന്ത്യൻ കുപ്പായത്തിൽ തന്റെ അവസാനത്തെ അവസരമായിരിക്കും അതെന്നു കരുതിയാകും പാർഥിവ് പട്ടേൽ ക്രീസിലേക്കു നടന്നടുത്തത്.
ഒരദ്‌ഭുതവും സൃഷ്ടിക്കാൻ തനിക്കാകുമെന്ന് അവൻ കരുതിയില്ല. മറിച്ച് തനിക്കുനേരെവരുന്ന ഓരോ പന്തിനേയും എങ്ങനെ വിജയകരമായി നേരിടാം എന്നതു മാത്രമായിരുന്നു അവന്റെ ചിന്ത. അവന്റെ വിക്കറ്റിനവൻ വജ്രത്തേക്കാൾ വിലയിട്ടു. അതിനായി ഇംഗ്ലീഷ് ബൗളർമാരെ എത്രത്തോളം ശ്രമപ്പെടുത്തണം എന്നവൻ തീരുമാനിച്ചുറപ്പിച്ചു. മീശപോലും മുളയ്ക്കാത്ത കൊച്ചുപയ്യനെ വേഗത്തിൽ പുറത്താക്കാം എന്ന അവരുടെ ചിന്തകളെ അവൻ ബാറ്റുകൊണ്ടു തടഞ്ഞുനിർത്തി.

പാർത്ഥിവ് ക്രീസിലെത്തി എട്ടോവറുകൾ തികയുമ്പോഴേക്കും അഗാർക്കറും പിന്നാലെ ഹർഭജനും പവലിയനിൽ തിരികെയെത്തിയിരുന്നു. പക്ഷേ അവൻ കീഴടങ്ങാൻ തയ്യാറല്ലായിരുന്നു. പത്താമനായി ക്രീസിലെത്തിയ സഹീർ ഖാനൊപ്പം അവൻ പോരാട്ടം തുടങ്ങി, അതിജീവനത്തിനായുള്ള പോരാട്ടം. ശേഷിച്ച രണ്ടു വിക്കറ്റുകൾ വേഗം വീഴ്ത്താനായാൽ വിജയിക്കാൻ സാധിക്കുമെന്ന തിരിച്ചറിവ് ഇംഗ്ലീഷ് ബൗളർമാരുടെ പന്തുകളുടെ മൂർച്ചകൂട്ടിയെങ്കിലും പാർത്ഥിവും സഹീറും ക്ഷമയോടെ പിടിച്ചുനിന്നു. അഞ്ചടിയിലേറെമാത്രം ഉയരമുള്ള പാർഥിവിനെ തേടി അവരുടെ ബൗൺസറുകൾ പാഞ്ഞെത്തുന്ന കാഴ്ച്ച കാണികളെപ്പോലും വിഷമിപ്പിച്ചു. പക്ഷേ മത്സരത്തിൽ വിജയമായിരുന്നു പ്രധാനം. അതുനേടാൻ ഇംഗ്ലീഷ് ബൗളർമാർ കിണഞ്ഞു ശ്രമിച്ചു. നീണ്ട പതിനാലോവറുകൾ പാർത്ഥിവും സഹീറും ആ ശ്രമങ്ങളെ വിജയകരമായി തടുത്തുനിർത്തി. ഒടുവിൽ മത്സരത്തിൽ പത്തോളം ഓവറുകൾ മാത്രം അവശേഷിക്കെ സമനിലയ്ക്കായി ഇംഗ്ളീഷ് നായകൻ നാസർ ഹുസൈൻ നീട്ടിയ കൈകൾക്കു മറുപടി നൽകുമ്പോൾ ഗാലറിയിൽനിന്നുമുയർന്ന നിലയ്ക്കാത്ത കരഘോഷം പാർത്ഥിവിനുവേണ്ടിയുള്ളതായിരുന്നു. അവന്റെ തകരാത്ത പ്രതിരോധത്തിനോടുള്ള ബഹുമാനം നാസർ ഹുസൈൻ പ്രകടിപ്പിച്ചത് മത്സരശേഷം പവലിയനിലേക്കുള്ള മടക്കയാത്ര നയിക്കാൻ അവനെ അനുവദിച്ചുകൊണ്ടായിരുന്നു.

ആ പതിനേഴു വയസ്സുകാരന്റെ പ്രതിരോധം ഇന്ത്യൻ ടീമിനും പ്രചോദനമാവുകയായിരുന്നു. ലീഡ്‌സിൽ നടന്ന മൂന്നാം ടെസ്റ്റ്‌ ജയിച്ചു പരമ്പര സമനിലയിലാക്കി ഇംഗ്ലീഷ് മണ്ണിൽ നിന്നും തലയെടുപ്പോടെ മടങ്ങാൻ ഇന്ത്യയെ സഹായിച്ചത് അവന്റെ പോരാട്ടമായിരുന്നു. മത്സരത്തിൽ അവൻ നേടിയ പത്തൊൻപതു റണ്ണുകൾ ഒരിക്കലുമത്ര വലുതായിരിക്കില്ല. പക്ഷേ പാർത്ഥിവ് പട്ടേൽ അതിജീവിച്ച അറുപതു പന്തുകൾ, അതാണ് ടെസ്റ്റ്‌ ക്രിക്കറ്റിന്റെ യഥാർത്ഥ സൗന്ദര്യം.

ശ്യാം അജിത്ത് കെ എഴുതിയ ഫേസ്ബുക്ക് കുറിപ്പ്

Story Highlights parthiv patel retires facebook post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here