ഹൈക്കോടതിയിൽ ഹൈലെവൽ ഐടി ടീമിനെ നിയമിച്ച നടപടി; അന്വേഷണവുമായി ഹൈക്കോടതി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയിൽ ഹൈ ലെവൽ ഐടി ടീമിനെ നിയമിച്ച സംഭവത്തില്‍ അന്വേഷണവുമായി ഹൈക്കോടതി. ഹൈലെവൽ ഐടി ടീമിനെ നിയമിക്കാനുള്ള നടപടിക്രമങ്ങൾ എന്തെല്ലാമായിരുന്നുവെന്നതിൽ ജസ്റ്റിസ് മുഹമ്മദ് മുഷ്‍താഖ് വിശദമായ വസ്തുതാവിവര റിപ്പോർട്ട് തയാറാക്കി. ചീഫ് ജസ്റ്റിസിന്‍റെ നിർദേശപ്രകാരമായിരുന്നു നടപടി.
ഹൈക്കോടതിയിലെ വിവരസാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ജോലികളുടെ മേൽനോട്ടത്തിന് താത്കാലിക ഐടി ടീം മതിയെന്നും കേന്ദ്രസർക്കാരിന്‍റെ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ വേണ്ടെന്നും നിർദേശിച്ചത് സംസ്ഥാന സർക്കാരാണ്. എൻഐഎസിയെ ഒഴിവാക്കി പുതിയ സമിതിയെ നിയമിക്കാമെന്ന നിർദേശം സർക്കാരാണ് മുന്നോട്ടുവച്ചത്. ഈ ടീമിലെ അംഗങ്ങളെ താത്കാലികമായി നിയമിച്ചാൽ മതിയെന്ന് എം ശിവശങ്കർ അടക്കമുള്ളവർ ശുപാർശ ചെയ്തു. തസ്തിക അടക്കം സൃഷ്ടിച്ച് തുടർനടപടി സ്വീകരിച്ചത് സർക്കാരാണ്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്.
അതേസമയം ഹൈലെവൽ ഐടി ടീമിനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷൻ കമ്മിറ്റിയിൽ ആരൊക്കെ വേണമെന്ന് ശുപാർശ നൽകിയത് എം ശിവശങ്കർ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സെലക്ഷൻ കമ്മിറ്റിയിൽ ശിവശങ്കർ ഉണ്ടായിരുന്നില്ല. ഹൈക്കോടതി ജഡ്ജി ഉൾപ്പടെയുള്ളവർ ഉള്ള സമിതിയാണ് ഐടി ടീമിനെ തെരഞ്ഞെടുത്തതെന്നും വസ്തുതാവിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു . രാജ്യത്തെ മറ്റെല്ലാ ഹൈക്കോടതികളിലും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററിന്‍റെ മേൽനോട്ടത്തിലാണ് കമ്പ്യൂട്ടർവൽക്കരണം. എന്നാല്‍ കേരളാ ഹൈക്കോടതിയിൽ അഞ്ച് പേർക്ക് അറുപതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളത്തിൽ കരാർ നിയമനം നൽകിയെന്നാണ് വിവാദം.
Story Highlights – hc investigates high level it team placement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here