സ്വർണക്കള്ളക്കടത്ത് കേസ് ശരിയായ നിലയിൽ അന്വേഷിക്കാതിരിക്കാനും വൈകിപ്പിക്കാനുമായുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് കെ സുരേന്ദ്രൻ
മെഡിക്കൽ കോളജ്് ആശുപത്രി അധികൃതരുടേയും ആരോഗ്യ വകുപ്പിന്റെയും ഒത്താശയോടുകൂടിയാണ് സിഎം രവീന്ദ്രൻ തുടർച്ചയായി കേസന്വേഷണം നീട്ടികൊണ്ടു പോകുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സ്വർണക്കടത്ത് കേസിന്റെ അന്വേഷണം എന്താണ് ലോജിക്കൽ കൺക്ലൂഷനിൽ എത്താത്തതെന്ന് മാധ്യമപ്രവർത്തകരും പ്രതിപക്ഷവും പത്ര സമ്മേളനങ്ങളിൽ ചോദിക്കാറുണ്ട്. കേസന്വേഷണം നീണ്ടു പോകുകയല്ല മറിച്ച് കസേന്വേഷണം നീണ്ടു പോകാൻ ഗവൺമെന്റ് പരിശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ കോഴിക്കോട് ചേർന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ശിവശങ്കറിന്റെ കാര്യത്തിലും ഇതുതന്നെയാണ് ആദ്യം നടന്നത്. രണ്ടാമത്തെയാളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് സർക്കാർ അറിഞ്ഞുകൊണ്ടുള്ള നിലപാടാണ്. സ്വർണക്കള്ളക്കടത്ത് കേസ് ശരിയായ നിലയിൽ അന്വേഷിക്കാതിരിക്കാനും വൈകിപ്പിക്കാനുമായുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് നടക്കുന്നത്.
സംസ്ഥാനത്ത് ശക്തമായുള്ള അഴിമതിവിരുദ്ധ വികാരം പ്രകടമാണ്. ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും നടന്ന പോളിംഗുകൾ അതാണ് സൂചിപ്പിക്കുന്നത്. കൊവിഡ് കാലമായിട്ടും കഴിഞ്ഞ കാലഘട്ടങ്ങളിലേതിനു തുല്യമായ പോളിംഗുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നഗര പ്രദേശങ്ങളിലടക്കം പോളിംഗ് ശതമാനം വർധിച്ചിട്ടുണ്ട്. എറണാകുളം നഗരത്തിലടക്കം ശക്തമായ ജനവികാരമാണ് പോളിംഗിൽ പ്രകടമായത്. എൻഡിഎയ്ക്ക് അനുകൂലമായുള്ള തരംഗം ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ട്. മലബാർ മോഖലയിലും ഇത്തവണ ദേശീയ ജനാധിപത്യ സഖ്യത്തിന് മുന്നേറ്റമുണ്ടാക്കാൻ സാധിക്കും. ഇടതു പക്ഷത്തിന്റെ രാഷ്ട്രീയ അടിത്തറ മലബാറിൽ തകരുമെന്നുള്ളതാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്ന സൂചന. കോൺഗ്രസിൽ മുസ്ലിംലീഗ് മാത്രമായിരിക്കും സീറ്റുകൾ സമ്പാദിക്കുന്ന ഒരേയൊരു പാർട്ടി. യുഡിഎഫിൽ കോൺഗ്രസിന്റെ കഥകഴിയുന്ന തെരഞ്ഞെടുപ്പായിരിക്കും ഇതെന്നും സുരേന്ദ്രൻ പറഞ്ഞു. ജമാഅത്ത് ഇസ്ലാമിക്കും മുസ്ലിംലീഗിനും മാത്രമായിരിക്കും സീറ്റ് ലഭിക്കുക. കോൺഗ്രസിന്റെ ജാതി പ്രീണന നയം കോൺഗ്രസിന്റെ അണികളിൽ തന്നെ അഭിപ്രായ വ്യത്യാസത്തിന് വഴിയൊരുക്കിയിട്ടുണ്ടെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Story Highlights – K Surendran says there is a conscious attempt to delay the investigation into the gold smuggling case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here