വയനാട്ടിലെ കരിങ്കൽക്വാറിയിൽ മണ്ണിടിച്ചിൽ; ടിപ്പര്‍ ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങി മരിച്ചു
വയനാട് വടുവഞ്ചാൽ കടച്ചിക്കുന്നിൽ കരിങ്കൽക്വാറിയിലുണ്ടായ മണ്ണിടിച്ചിലിൽ ടിപ്പര്‍ ഡ്രൈവര്‍ വാഹനത്തില്‍ കുടുങ്ങി മരിച്ചു. ലോറിയിലുണ്ടായിരുന്ന മാനന്തവാടി പിലാക്കാവ് അടിവാരം സ്വദേശി സില്‍വസ്റ്ററാണ് വാഹനത്തില്‍ അകപ്പെട്ട് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടുകൂടിയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ സിൽവസ്റ്റർ ഓടിച്ചിരുന്ന ലോറിക്ക് മുകളിൽ വലിയ പാറ വന്ന് പതിക്കുകയായിരുന്നു. തുടർന്ന് സ്ഫോടക വസ്തു ഉപയോഗിച്ച് പാറ പൊട്ടിച്ച് ലോറിയുടെ മുൻഭാഗം തകർത്താണ് അപകടത്തിൽപെട്ടയാളെ പുറത്തെടുത്തത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ലോറി വെട്ടിപ്പൊളിച്ച് മൃതദേഹം പുറത്തെടുത്തത്.
രണ്ട് തവണ പഞ്ചായത്ത് അനുമതി നിഷേധിച്ച ശേഷം ഹൈക്കോടതിയെ സമീപിച്ച് തുടർന്ന് ലഭിച്ച അനുമതിയോടെ പ്രവർത്തിക്കുന്ന ക്വാറിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ക്വാറിയുടെ പ്രവർത്തനം മൂലം പ്രദേശവാസികൾക്കുണ്ടാകുന്ന ദുരിതത്തെ കുറിച്ച് ട്വന്റിഫോർ സെപ്റ്റംബറിൽ റിപ്പോർട്ട് ചെയ്തിരുന്നു.
വയനാട് വടുവഞ്ചാല്‍ കടച്ചിക്കുന്നില്‍ പുതുതായി ആരംഭിച്ച ക്വാറിയുടെ പ്രവര്‍ത്തനം മൂലം വീടൊഴിഞ്ഞ് പോകേണ്ട അവസ്ഥയിലായിരുന്നു അവിടുത്തെ അന്‍പതിലധികം കുടുംബങ്ങള്‍. രണ്ട് തവണ പഞ്ചായത്ത് അനുമതി നിഷേധിച്ച ക്വാറി, പിന്നീട് ഹൈക്കോടതി ഉത്തരവിനെതുടര്‍ന്നാണ് തുറന്ന് പ്രവര്‍ത്തിച്ചത്.ക്വാറി പ്രവര്‍ത്തനം തുടങ്ങി ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോൾ തന്നെ നിരവധി വീടുകള്‍ക്കാണ് ഇവിടെ വിളളല്‍ വീണത്.
Story Highlights – landslide, wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here