Advertisement

സംസ്ഥാനത്ത് പുതിയ ജനുസില്‍പ്പെട്ട മലമ്പനി: രോഗപ്പകര്‍ച്ച തടയാനായതായി ആരോഗ്യ വകുപ്പ് മന്ത്രി

December 11, 2020
Google News 1 minute Read
k k shailaja

സംസ്ഥാനത്ത് കാണപ്പെട്ട പുതിയ ജനുസില്‍പ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി ചികിത്സിക്കാനായതിനാല്‍ മറ്റുള്ളവരിലേക്ക് പകരാതെ തടയാനായെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മലമ്പനി രോഗ ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ ജവാനിലാണ് പ്ലാസ്മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തിയത്. ഉടന്‍ തന്നെ മാര്‍ഗരേഖ പ്രകാരമുള്ള സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കുകയും ചെയ്തതിനാല്‍ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാന്‍ സാധിച്ചതായും മന്ത്രി വ്യക്തമാക്കി.

സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്മോഡിയം ഓവേല്‍ രോഗാണു പരത്തുന്ന മലമ്പനി റിപ്പോര്‍ട്ട് ചെയ്ത് വരുന്നത്. സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ ജവാനിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഫാല്‍സിപ്പാരം മലമ്പനിയുടെ അത്ര മാരകമല്ല ഓവേല്‍ കാരണമാകുന്ന മലമ്പനി. മറ്റ് മലമ്പനി രോഗങ്ങള്‍ക്ക് സമാനമായ ചികിത്സയാണ് ഓവേല്‍ കാരണമാകുന്ന മലമ്പനിക്കും നല്‍കുന്നത്. കേരളത്തില്‍ അപൂര്‍വമാണ് ഇത്തരം ജനുസില്‍പ്പെട്ട മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. സംസ്ഥാനത്ത് പൊതുവെ വെവാക്സ്, ഫാല്‍സിപ്പാറം എന്നീ രോഗാണുക്കളാണ് മലമ്പനിക്ക് കാരണമായി കണ്ടുവരുന്നത്.

എന്താണ് മലമ്പനി?

ഒരു കൊതുകുജന്യ രോഗമാണ് മലമ്പനി. ഫൈലം പ്രോട്ടോസോവ വിഭാഗത്തില്‍, പ്ലാസ്മോഡിയം ജനുസില്‍പ്പെട്ട ഏകകോശ പരാദ ജീവികളാണ് മലമ്പനിയ്ക്ക് കാരണമാകുന്നത്. അനോഫിലസ് വിഭാഗത്തില്‍പെട്ട പെണ്‍ കൊതുകുകള്‍ ആണ് മലമ്പനി പരത്തുന്നത്. വെവാക്സ്, മലേറിയേ, ഓവേല്‍, ഫാല്‍സിപ്പാറം, നോവേല്സി എന്നിങ്ങനെ അഞ്ച് തരം മലമ്പനികളാണുള്ളത്.

രോഗ ലക്ഷണങ്ങള്‍

രോഗാരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനംമറിച്ചില്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന മുതലായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. കടുത്തതും ഇടവിട്ടുള്ളതുമായ പനിയാണ് മലേറിയയുടെ പ്രത്യേകത. കുളിരും വിറയലും തുടര്‍ന്നു പനിയും പ്രത്യക്ഷപ്പെടും. പിന്നീട് രോഗി നന്നായി വിയര്‍ക്കുമ്പോള്‍ ശരീരതാപം താഴുന്നു. നിശ്ചിത ഇടവേളയിലാണ് പനി വീണ്ടും വരിക. ഇടവിട്ടുണ്ടാകുന്ന ഈ പനിക്കിടയില്‍ രോഗിക്ക് മറ്റു രോഗലക്ഷണങ്ങളൊന്നും കാണുകയുമില്ല. പരിശോധനയില്‍ കരളിനും പ്ലീഹയ്ക്കും വീക്കം, വിളര്‍ച്ച എന്നിവയുണ്ടാകും. എന്നാല്‍ ഫാല്‍സിപ്പാറം മൂലമുള്ള മലേറിയയില്‍ മേല്‍പറഞ്ഞ കൃത്യമായ ഇടവേള കാണുകയില്ല. രക്ത സ്മിയര്‍ പരിശോധന, ആര്‍ഡിടി എന്നീ പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കാം.

ചികിത്സ

എല്ലാ വിഭാഗത്തില്‍പ്പെട്ട മലമ്പനി രോഗങ്ങള്‍ക്കും അംഗീകൃത മാര്‍ഗരേഖ പ്രകാരമുള്ള ചികിത്സ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും, ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭ്യമാണ്. അതിനാല്‍ മുന്‍കൂട്ടി കണ്ടുപിടിച്ചു ചികിത്സിച്ചാല്‍ രോഗം പൂര്‍ണമായി ഭേദമാക്കാനും, മറ്റുള്ളവരിലേയ്ക്ക് പകരുന്നത് തടയാനും സാധിക്കും.

രോഗപ്രതിരോധം

  • മലമ്പനിക്കെതിരെ ഫലപ്രദമായ വാക്സിനുകള്‍ ലഭ്യമല്ലാത്തതിനാല്‍ രോഗം വരാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് അഭികാമ്യം. രോഗം പരത്തുന്ന കൊതുകുകളെ നിയന്ത്രിക്കുകയാണ് ഏറ്റവും പ്രധാനം. കൊതുകുകള്‍ മുട്ടയിട്ടു വളരാന്‍ സാധ്യതയുള്ള ജലശേഖരങ്ങളെല്ലാം ഒഴിവാക്കുക. സെപ്റ്റിക് ടാങ്കുകള്‍ കൊതുകു കടക്കാതെ വലയുപയോഗിച്ച് മൂടി സംരക്ഷിക്കുക.
  • വെള്ളം സൂക്ഷിക്കുന്ന സംഭരണികളും ടാങ്കുകളും ആഴ്ചയിലൊരിക്കല്‍ ഉരച്ചു കഴുകി വൃത്തിയാക്കിയതിന് ശേഷം ജലം സംഭരിക്കുക. അവ കൊതുകു കടക്കാത്തവിധം അടച്ചുവയ്ക്കുക. തുറന്നതും, ഉപയോഗശൂന്യവുമായ ജലശേഖരങ്ങളില്‍ കാണപ്പെടുന്ന കൊതുകിന്റെ ലാര്‍വകളെ നശിപ്പിക്കുവാനായി മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിയ്ക്കുക.
  • കൊതുകുവലകള്‍/ചെറിയ കണ്ണികളുള്ള കമ്പി വലകള്‍ ഉപയോഗിച്ചു വീടിന്റെ വാതിലുകളും ജനാലകളും കൊതുകു കടക്കാത്തവിധം മൂടുക. വീടിനു പുറത്തു കിടന്നുറങ്ങുന്നത് ഒഴിവാക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രരീതി സ്വീകരിക്കുക. കൊതുകുതിരികള്‍, തൊലിപ്പുറമേ പുരട്ടുന്ന കൊതുകു നിവാരണ ലേപനങ്ങള്‍ എന്നിവയുടെ ഉപയോഗം കൊതുകു കടിയില്‍നിന്ന് ഒരു പരിധിവരെ സംരക്ഷിക്കുന്നതാണ്.
  • ഏതെങ്കിലും ഒരു സ്ഥലത്ത് മലമ്പനി രോഗം സ്ഥിരീകരിച്ചാല്‍ അതാതുജില്ലാ മെഡിക്കല്‍ ഓഫീസിലോ, അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ, ആരോഗ്യ പ്രവര്‍ത്തകരെയോ അറിയിക്കേണ്ടതാണ്. രോഗാണുക്കളെ നശിപ്പിക്കുന്നതിനായി അവശേഷിത (residual) കഴിവുള്ള കീടനാശിനി പ്രയോഗിച്ചും, മലമ്പനി രോഗ പ്രതിരോധ ബോധവത്കരണം ശക്തിപ്പെടുത്തിയും, രക്തപരിശോധനയിലൂടെ സമയബന്ധിതമായി രോഗം നിര്‍ണയിച്ചും ആ പ്രദേശത്തു മലമ്പനി വ്യാപിക്കുന്നത് തടയാം.
  • ഇതര സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു വരുന്നവരില്‍ പനിയുടെ ലക്ഷണം കാണുകയാണെങ്കില്‍ യാത്ര വിവരം യഥാസമയം ഡോക്ടറെ ധരിപ്പിക്കേണ്ടതാണ്. മലമ്പനി നിവാരണം പരിസര ശുചീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ പൊതുജന സഹകരണം അത്യാവശ്യമാണ്.

Story Highlights New genetic malaria in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here