റോഡ് നിര്‍മാണത്തില്‍ ക്രമക്കേട്; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം

കൊല്ലം ജില്ലയിലെ റോഡ് നിര്‍മാണത്തില്‍ ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് നിര്‍ദേശം. നാലു എന്‍ജിനീയര്‍മാരെ സസ്പെന്റു ചെയ്യാനുള്ള നടപടിയെടുക്കാന്‍ മന്ത്രി ജി. സുധാകരന്‍ പൊതുമരാമത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. സാങ്കേതിക പോരായ്മകള്‍ പരിഹരിക്കാന്‍ നിര്‍ദേശിച്ച് ധനകാര്യ പരിശോധനാ റിപ്പോര്‍ട്ട് തിരിച്ചയ്ക്കും.
കൊല്ലം ജില്ലയിലെ അഞ്ചാലുംമൂട്-നീരാവില്‍-കുരീപ്പുഴ റോഡുകളുടെ നിര്‍മാണത്തിലാണ് ക്രമക്കേട് നടന്നത്. 21 ലക്ഷം രൂപയുടെ നിര്‍മാണമായിരുന്നു ഇത്. ധനകാര്യ പരിശോധനാ വിഭാഗം പരിശോധന നടത്തിയ ശേഷം സര്‍ക്കാരിനു ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കണ്ടെത്തി. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ചൂണ്ടിക്കാട്ടി പൊരുമരാമത്ത് വകുപ്പിന് റിപ്പോര്‍ട്ടും നല്‍കി. ഇക്കാര്യം ട്വന്റിഫോര്‍
പുറത്തുകൊണ്ടുവന്നിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പിഡബ്ളുഡി സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. ഫയല്‍ സെക്രട്ടറിക്ക് നല്‍കിയെങ്കിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാലാണ് നടപടിയെടുക്കാന്‍ വൈകിയതെന്നാണ് സെക്രട്ടറി അറിയിച്ചു.
ക്രമക്കേടില്‍ പങ്കാളികളായ നാലു എന്‍ജിനീയര്‍മാര്‍ക്കെതിരെ നടപടിക്കാണ് നിര്‍ദേശം. സാങ്കേതിക പോരായ്മകളുള്ളതിനാല്‍ ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് തിരിച്ചയ്ക്കും. പോരായ്മകള്‍ പരിഹരിച്ച് നല്‍കാനാണ് റിപ്പോര്‍ട്ട് തിരിച്ചയക്കുന്നത്. എന്‍ജിനീയര്‍മാരുടെ മൊഴി രേഖപ്പെടുത്തി ഒപ്പിട്ടു വാങ്ങുന്നതിലുള്‍പ്പെടെയുള്ള പോരായ്മകള്‍ പരിഹരിക്കാനാണ് നിര്‍ദേശം.
Story Highlights – Irregularities in road construction; Direction for action against officers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here