ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫും – എല്‍ഡിഎഫും പരസ്യ ധാരണയുണ്ടാക്കി: കെ. സുരേന്ദ്രന്‍

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ യുഡിഎഫും – എല്‍ഡിഎഫും തമ്മില്‍ പരസ്യ ധാരണയുണ്ടാക്കിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പിന്റെ അവസാന ദിവസം ആകുമ്പോഴേക്കും വളരെ വ്യക്തമായ നീക്കുപോക്കാണ് ഉണ്ടായത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ പറഞ്ഞത് ബിജെപിയുടെ പരാജയം തങ്ങള്‍ ഉറപ്പുവരുത്തിയെന്നാണ്. ഫലം വന്നപ്പോഴാണ് അത് എങ്ങനെയെന്ന് വ്യക്തമായതെന്നും കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സമ്പൂര്‍ണമായ തകര്‍ച്ചയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫിന് ഉണ്ടായത്. യുഡിഎഫിന്റെ മുഴുവന്‍ വോട്ടുകളും എല്‍ഡിഎഫിന് മറിച്ചുവിറ്റു. യുഡിഎഫിന് നിര്‍ണായക സ്വാധീനമുള്ള വാര്‍ഡുകളില്‍ പോലും വോട്ടിംഗ് ശതമാനം താഴേയ്ക്ക് പോയി. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ സംസ്ഥാനത്ത് ഒട്ടാകെ വോട്ട് കച്ചവടമാണ് നടന്നത്. അതുകൊണ്ടാണ് എല്‍ഡിഎഫിന് മേല്‍ക്കൈ നേടാനായത്. എല്‍ഡിഎഫിന്റെ വിജയം യുഡിഎഫുമായുണ്ടാക്കിയ അവിശുദ്ധ ബന്ധത്തിന്റെ സന്തതിയാണ്. ഒരു ധാര്‍മികതയും അവകാശപ്പെടാനില്ലാത്ത വോട്ട് കച്ചവടമാണ് നടന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
Story Highlights – k surendran – local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here