എസ്.എൻ.ഡി.പി.യോഗത്തെയും തന്നെയും തകർക്കാൻ കോടതിയുടെ പേരിൽ പോലും വ്യാജവാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ

എസ്.എൻ.ഡി.പി.യോഗത്തെയും തന്നെയും തകർക്കാൻ ചിലർ കോടതിയുടെ പേരിൽ പോലും വ്യാജവാർത്തകൾ സൃഷ്ടിക്കുന്നുവെന്ന് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ. എസ്.എൻ.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയൻ മുൻ സെക്രട്ടറി കെ.കെ.മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് തനിക്കെതിരെയും യോഗം വൈസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളിക്കെതിരെയും ഉയരുന്ന വാർത്തകൾ പച്ചക്കള്ളമാണ്. ചാനൽ ചർച്ച നടത്തിയാൽ തകരുന്നതല്ല എസ്.എൻ.ഡി.പി യോഗത്തിൻ്റെ നേതൃത്വം. എസ്.എൻ.ഡി.പി യോഗത്തേയും തന്നെയും അപകീർത്തിപ്പെടുത്തി തകർക്കാൻ നടത്തുന്ന നീക്കങ്ങൾ നിയമ നടപടിയിലൂടെ എതിർക്കുമെന്നും വെള്ളാപ്പളളി വാർത്താ കുറിപ്പിലുടെ വ്യക്തമാക്കി.
മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവരെ പ്രതി ചേർക്കണമെന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തവിട്ടിരുന്നു. വെള്ളാപ്പള്ളി നടേശന് പുറമേ അദ്ദേഹത്തിന്റെ സഹായി കെ.കെ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് ഉത്തരവിട്ടത്. മഹേശൻ്റെ ഭാര്യ ഉഷാദേവി നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ നിർദേശം. ഇതിന് പിന്നാലെ മഹേശന്റെ ആത്മഹത്യയിൽ വെള്ളാപ്പള്ളി നടേശനെതിരെ കേസ് എടുക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി മാരാരിക്കുളം പൊലീസ് രംഗത്തെത്തി. ഐജിയുടെ നേതൃത്വത്തിലുള്ള സംഘം നിലവിൽ കേസ് അന്വേഷിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ തടസം ഉണ്ടെന്നുമായിരുന്നു പൊലീസിന്റെ വാദം. ഇക്കാര്യം പൊലീസ് ആലപ്പുഴ സിജെഎം കോടതിയെ അറിയിച്ചു.
Story Highlights – K K Maheshan, Suicide, Vellappally Nadeshan, Thushar vellappally
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here