യൂറോപ്യൻ യൂണിയനോട് വിട പറഞ്ഞ് ബ്രിട്ടൺ
പുതുവർഷത്തിൽ ചരിത്രംകുറിച്ച് ബ്രിട്ടൺ. യൂറോപ്യൻ യൂണിയനോട് ബ്രിട്ടൺ വിടപറഞ്ഞു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ബ്രിട്ടൻ ഔദ്യോഗികമായി ഇ.യു. വിട്ടത്. നാലരവർഷം നീണ്ട ബ്രെക്‌സിറ്റ് ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും സംവാദങ്ങൾക്കു ഒടുവിലാണ് 48 വർഷത്തെ ബന്ധമുപേക്ഷിച്ചത്.
അതേസമയം, ഇ.യുവുമായി വ്യാപാരബന്ധം തുടരുന്നതിനുള്ള കരാർ ഇന്ന് മുതൽ നിലവിൽവന്നു. ബ്രിട്ടീഷ് പാർലമെന്റിലെ ഇരുസഭകളും ചേർന്ന് പാസാക്കിയ ബ്രെക്‌സിറ്റ് ബില്ലിന് ബുധനാഴ്ച എലിസബത്ത് രാജ്ഞി അനുമതി നൽകിയതോടെ ബിൽ നിയമമായി. പുതുവർഷം പുതിയൊരു തുടക്കമാണെന്നും ബിൽ ഒറ്റദിവസംകൊണ്ട് പാസാക്കാൻ സഹായിച്ച പാർലമെന്റംഗങ്ങളോട് നന്ദി രേഖപ്പെടുത്തുവെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. മുൻപ് ബ്രിട്ടൻ 27 അംഗ യൂറോപ്യൻ യൂണിയൻ വിട്ടിരുന്നെങ്കിലും വിടുതൽ കാലാവധി അവസാനിച്ചത് ഇന്നലെയാണ്.
ബ്രിട്ടന്റെ ഭാവി നമ്മുടെ കൈയിലാണ്. ബ്രിട്ടീഷ് ജനതയുടെ താത്പര്യത്തിനും ലക്ഷ്യബോധത്തോടും കൂടി നമ്മൾ ഈ ചുമതല ഏറ്റെടുക്കുമെന്നും ബോറിസ് ജോൺസൺ വ്യക്തമാക്കി.
2016 ജൂണിലാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടുന്ന കാര്യത്തിൽ ഹിതപരിശോധന നടന്നത്. ഹിതപരിശോധന അനുകൂലമായതിനെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ രാജിവച്ച് പുറത്തുപോയിരുന്നു. തുടർന്ന് അധികാരത്തിലേറിയ തെരേസ മേയ്ക്കും ബ്രെക്്‌സിറ്റ് യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ല. പിന്നീടാണ് ബോറിസ് ജോൺസൺ അധികാരമേറ്റ് ബ്രെക്‌സിറ്റ് നടപ്പിലാക്കിയത്.
Story Highlights – Britain exit European Union
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here