‘വലയിൽ വീണ കിളികളിലൂടെ പരിചയപ്പെട്ടു; പ്രാർത്ഥിക്കാനല്ലാതെ എന്തുചെയ്യാൻ?’; അനിൽ പനച്ചൂരാന്റെ മരണത്തിൽ പ്രതികരിച്ച് ലാൽ ജോസ്

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ്റെ നിര്യാണത്തിൽ അനുശോചിച്ച് സംവിധായകൻ ലാൽ ജോസ്. വളരെ അപ്രതീക്ഷിതമായ ഒരു വാർത്തയാണ് ഇതെന്നും പ്രാർത്ഥിക്കാനല്ലാതെ എന്ത് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. തൻ്റെ പുതിയ സിനിമയായ മ്യാവുവിൻ്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ലാൽ ജോസ് റാസ് അൽ ഖൈമയിലാണ്. ചിത്രത്തിൻ്റെ സെറ്റിൽ വെച്ച് ഒരു വിഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം ട്വൻ്റിഫോറിനോട് പ്രതികരിച്ചത്
“വളരെ അപ്രതീക്ഷിതമായ വാർത്തയാണ്. സിന്ധുരാജാണ് പനച്ചൂരാനെ ആദ്യമായി പരിചയപ്പെടുത്തിയത്. കുട്ടനാട്ടിലെ യാത്രക്കിടെ ‘വലയിൽ വീണ കിളികളാണ് നാം’ എന്ന കവിത കേട്ട് അതെഴുതിയത് ആരെന്ന് അന്വേഷിച്ചപ്പോൾ സിന്ധുരാജ് പനച്ചൂരാനെ പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് എൻ്റെ അറബിക്കഥയിൽ അദ്ദേഹം പാട്ടെഴുതി. ചോര വീണ മണ്ണി നിന്ന് എന്ന ഗാനം എഴുതി, പാടി, അഭിനയിച്ചു. പിന്നീട് കുറേ സിനിമകളിൽ ഒപ്പം വർക്ക് ചെയ്തു. വെളിപാടിൻ്റെ പുസ്തകത്തിൽ എൻ്റെമ്മേടെ ജിമിക്കി കമ്മൽ എന്ന ഗാനമെഴുതിയതും അദ്ദേഹമായിരുന്നു. ഒടുവിൽ തട്ടിൻപുറത്ത് അച്യുതനിൽ പാട്ട് എഴുതി പാടി അഭിനയിച്ചു. ബഹുമാനവും സ്നേഹവുമായിരുന്നു എന്നോറ്റ്. ദീർഘകാലത്തെ സൗഹൃദമുണ്ടായിരുന്നു.”- ലാൽ ജോസ് പറഞ്ഞു.
കൊവിഡ് ബാധിച്ചാണ് പനച്ചൂരാൻ അന്തരിച്ചത്. രാത്രി 8.10ഓടെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നേരത്തെ തന്നെ കൊവിഡ് ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ ചികിത്സ ഫലിക്കാതായതോടെ ഇന്ന് രാവിലെ കരുനാഗപ്പള്ളിയിലേക്ക് മാറ്റി. അവിടെ നടത്തിയ ചികിത്സയും ഫലിക്കാതായതോടെയാണ് അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഏഴ് മണിയോടെയാണ് അദ്ദേഹത്തെ കിംസിലെത്തിച്ചത്. കൊവിഡ് ശ്വാസകോശത്തെ ബാധിച്ചിരുന്നു എന്നതാണ് മരണകാരണം. എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായിരുന്നു.
Story Highlights – lal jose reacts anil panachoorans death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here