ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നു, നീ പാട്ടെഴുതണം ‘ അനില്‍ പനച്ചൂരാന്റെ അവസാന സംഭാഷണം ഓര്‍ത്തെടുത്ത് മുരുകന്‍ കാട്ടാക്കട
സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിടവാങ്ങലാണ് അനില്‍ പനച്ചൂരാന്റേത് എന്ന് കവി മുരുകന്‍ കാട്ടാക്കട.
അവസാനമായി ഇന്നലെ ഫോണില്‍ ദീര്‍ഘനേരം സംസാരിച്ചിരുന്നു എന്നും അനില്‍ തനിക്ക് ആത്മര്‍ത്ഥമായ സൗഹൃദമുള്ള സഹോദരനാണെന്നും മുരുകന്‍ കാട്ടാക്കട ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു.
‘ ഞാന്‍ ഒരു സിനിമ സംവിധാനം ചെയ്യുന്നു. തിരക്കഥ പൂര്‍ത്തിയായി. മുരുകന്‍ പാട്ടെഴുതണം എന്നാണ് ഇന്നലെ തന്നോട് ഫോണില്‍ ആവശ്യപ്പെട്ടത്. കാടിന്റെ വിവിധ ഭാവങ്ങള്‍ പ്രമേയമാക്കി എഴുതിയ സിനിമയുടെ പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവുമെന്നും അനില്‍ പറഞ്ഞു. പണ്ട് പി ഭാസ്‌കരന്‍ മാഷ് സംവിധാനം ചെയ്ത സിനിമയ്ക്ക് ശ്രീകുമാരന്‍ തമ്പിയെ കൊണ്ട് പാട്ടെഴുതിച്ച പോലെ നീ എനിക്ക് പാട്ടെഴുതി തരണമെന്നും അനില്‍ ആവശ്യപ്പെട്ടു. ഈ സിനിമ സംവിധാനം ചെയ്യുക എന്നത് അനിലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു, മുരുകന്‍ കാട്ടാക്കട പറഞ്ഞു.
കൊവിഡ് ബാധിച്ചാണ് അനില്‍ പനച്ചൂരാന്‍ അന്തരിച്ചത്. ഞായറാഴ്ച രാത്രി 8.10ഓടെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നേരത്തെ തന്നെ കൊവിഡ് ബാധിതനായ അദ്ദേഹം മാവേലിക്കരയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊവിഡ് ശ്വാസകോശത്തെ ബാധിച്ചിരുന്നു എന്നതാണ് മരണകാരണം. എട്ട് മണിയോടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
Story Highlights – Murugan Kattakada in the memory of Anil Panachooran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here